ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ബാത്ത്റൂമിന് താഴെ കുഴിച്ചുമൂടിയ കേസിൽ ഭാര്യ അറസ്റ്റിൽ. 44-കാരനായ ഭർത്താവിനെ പായസത്തിൽ ഉറക്കഗുളിക കലർത്തി ബോധരഹിതനാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകുകയപും ചെയ്തു.
മെയ് മാസത്തിലാണ് ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഭാര്യയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതിനിടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
പായസത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം ഭർത്താവിനെ കൊലപ്പെടുത്തുകയും മൃതദേഹം വീട്ടിലെ ബാത്ത്റൂമിന് താഴെ കുഴിച്ചുമൂടുകയും ചെയ്തതായി പ്രതി മൊഴി നൽകി. മൃതദേഹം കുഴിച്ചിട്ട ബാത്ത്റൂമിന്റെ തറ പുതുക്കി പണിയുകയും ചെയ്തു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബാത്ത്റൂമിന്റെ തറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകത്തിന് പിന്നിലെ കാരണം, പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, മുൻകൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യമാണോ തുടങ്ങിയ കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.