പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: യുദ്ധഭൂമിയില്‍ കുറഞ്ഞ ചെലവിലുള്ള ഡ്രോണുകള്‍ പോലും കോടിക്കണക്കിന് രൂപ വിലവരുന്ന ടാങ്കുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും തകര്‍ക്കാന്‍ കഴിയുമെന്ന് ഉക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സമീപകാല യുദ്ധങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍, ഡ്രോണ്‍ ഭീഷണിയെ നേരിടാന്‍ തദ്ദേശീയ ആന്റി-യുഎവി ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനത്തിന് ഇന്ത്യ പച്ചക്കൊടി നല്‍കി.

ഇന്ത്യന്‍ സൈന്യത്തിന്റെ ഡ്രോണ്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഈ തദ്ദേശീയ സംവിധാനത്തിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഭാവിയില്‍ അതിര്‍ത്തി മേഖലകളില്‍ ഇത് വിന്യസിക്കാനാണ് തീരുമാനം. ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത, ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ വെടിയുണ്ടകളോ വിലകൂടിയ മിസൈലുകളോ ഉപയോഗിക്കേണ്ടതില്ല എന്നതാണ്.

പകരം, ഇലക്ട്രോണിക് വാര്‍ഫെയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡ്രോണുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും അവയെ നിര്‍വീര്യമാക്കുകയും ചെയ്യുന്നത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ച സാഹചര്യവും പുതിയ സംവിധാനം വികസിപ്പിക്കുന്നതിന്റെ പശ്ചാത്തലമായി വിലയിരുത്തപ്പെടുന്നു. ഭാവിയില്‍ ശത്രുരാജ്യങ്ങള്‍ കൂട്ടത്തോടെ ഡ്രോണുകള്‍ വിന്യസിച്ചാലും അവയെ കണ്ടെത്തി പ്രവര്‍ത്തനരഹിതമാക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

സംവിധാനത്തില്‍ 3ഡി റഡാര്‍, റേഡിയോ ഫ്രീക്വന്‍സി സ്‌കാനറുകള്‍, ഇലക്ട്രോ-ഒപ്റ്റിക്കല്‍, ഇന്‍ഫ്രാറെഡ് ക്യാമറകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈക്രോ, നാനോ വിഭാഗങ്ങളിലെ ചെറു ഡ്രോണുകളെ പോലും കിലോമീറ്ററുകള്‍ അകലെ നിന്ന് കണ്ടെത്തി നിരീക്ഷിക്കാന്‍ ഇതിന് കഴിയും. പ്രകാശവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ശത്രു ഡ്രോണുകളുടെ റേഡിയോ ഫ്രീക്വന്‍സി സിഗ്‌നലുകള്‍ തിരിച്ചറിഞ്ഞ് അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതി.

പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തലില്‍, ഇത് ഒരു സാധാരണ ഡ്രോണ്‍ പ്രതിരോധ സംവിധാനം മാത്രമല്ല; ഭാവിയിലെ ഇലക്ട്രോണിക് യുദ്ധ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന നിര്‍ണായക സാങ്കേതികവിദ്യ കൂടിയാണ്.

Share