പാർട്ടി ഫണ്ട് ഉപയോഗിച്ച് ആഢംബര വിമാനം, അഗസ്റ്റ ഹെലികോപ്റ്റർ എന്നിവ വാങ്ങി; 160 കോടി രൂപയുടെ നിഗൂഢ ഇടപാടിൽ ഇഡി റെയ്ഡ്; ഗുരുതര കണ്ടെത്തൽ

Published by
ജനം വെബ്‌ഡെസ്ക്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) ബന്ധപ്പെട്ട 160 കോടി രൂപയുടെ ദുരൂഹ സാമ്പത്തിക ഇടപാടിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്വകാര്യ വ്യോമയാന സ്ഥാപനമായ കെയർവെൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അഞ്ച് കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ക്രമക്കേട്, പാർട്ടി ഫണ്ട് ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ, 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ ടിഎംസിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും കൈമാറിയെന്നാണ് കണ്ടെത്തൽ. ഇതിൽ 82.96 കോടി രൂപ പിന്നീട് മറ്റൊരു പുതുതായി രൂപീകരിച്ച അനുബന്ധ കമ്പനിയിലേക്ക് മാറ്റിയതായും ഇഡി സംശയിക്കുന്നു. പണത്തിന്റെ യഥാർത്ഥ ഉറവിടവും ഉപയോഗവും മറച്ചുവെക്കുന്നതിനായുള്ള ‘ലെയറിംഗ്’ ഇടപാടുകളാണിതെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.

അന്വേഷണത്തിൽ ലഭിച്ച രേഖകൾ പ്രകാരം, ഈ തുകയിൽ നിന്ന് ഏകദേശം 112 കോടി രൂപ ചെലവഴിച്ച് ഒരു എംബ്രയർ ലെഗസി 600 ബിസിനസ് ജെറ്റും ഒരു അഗസ്റ്റ 109 എസ്.പി ഹെലികോപ്റ്ററും വാങ്ങിയിട്ടുണ്ട്. ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള ഫണ്ടിന്റെ ഒരു ഭാഗം വിദേശ സ്രോതസ്സുകളിൽ നിന്നായിരുന്നെന്നും, എന്നാൽ ഭൂരിഭാഗം തുകയും ടിഎംസിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് എത്തിയതെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.

പാർട്ടി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വിമാനവും ഹെലികോപ്റ്ററും പിന്നീട് ടിഎംസിക്ക് തന്നെ വാടകയ്‌ക്ക് നൽകി. എന്നിട്ട് വീണ്ടും കോടിക്കണക്കിന് രൂപ പാർട്ടിയിൽ നിന്ന് ഈടാക്കുകയും ചെയ്തു. ഈ മുഴുവൻ സാമ്പത്തിക ഇടപാടുകളും യഥാർത്ഥ ഗുണഭോക്താവിനെയും പണത്തിന്റെ ഉറവിടത്തെയും മറച്ചുവെക്കാൻ രൂപകൽപ്പന ചെയ്തതാകാമെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് കെയർവെൽ ഗ്രൂപ്പിന്റെ ഡയറക്ടർമാരുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രേഖകൾ, ഡിജിറ്റൽ തെളിവുകൾ, ബാങ്ക് ഇടപാട് വിവരങ്ങൾ എന്നിവ ഇഡി പരിശോധിച്ചുവരികയാണ്.

Share