പശ്ചിമ ബംഗാളിലെ ബരൂയ്പൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതി പ്രബാഷ് മൊണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ. “ചെയ്ത കുറ്റത്തിനുള്ള ശിക്ഷയാണ് ലഭിച്ചത്” എന്ന് പ്രതികരണം.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബരൂയ്പൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതി പ്രബാഷ് മൊണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ. മകൻ ചെയ്ത കുറ്റത്തിന് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും മൃതദേഹം ഏറ്റുവാങ്ങാനോ അന്ത്യകർമം നടത്താനോ താൻ തയ്യാറല്ലെന്നും അമ്മ സന്ധ്യ മൊണ്ഡൽ വ്യക്തമാക്കി.
തെളിവെടുപ്പിന്റെ ഭാഗമായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴാണ് പ്രബാഷ് മൊണ്ഡൽ പൊലീസുകാരന്റെ സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് ആത്മരക്ഷാർത്ഥം പൊലീസ് തിരിച്ചുവെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രബാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിന് പിന്നാലെ പുലർച്ചെയോടെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മകന്റെ മരണവിവരം അറിയിച്ചതെന്ന് സന്ധ്യ മൊണ്ഡൽ പറഞ്ഞു. “ഒരു അമ്മ എന്ന നിലയിൽ എനിക്ക് ദുഃഖമുണ്ട്. പക്ഷേ അവൻ ചെയ്ത പ്രവൃത്തികൾക്കുള്ള ശിക്ഷയാണ് ലഭിച്ചത്. അവൻ ലഹരിക്ക് അടിമയായിരുന്നു. ഞങ്ങൾ പലതവണ തിരിച്ചു കൊണ്ടുവരാൻ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അവൻ ഒരിക്കലും ഞങ്ങളുടെ വാക്ക് കേട്ടില്ല,” സന്ധ്യ മൊണ്ഡൽ പറഞ്ഞു.