ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: യാത്രക്കാരുടെ പരാതിയെ തുടർന്ന് റെയിൽവേ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നത് പതിവാണ്. എന്നാൽ, ഒരു നവദമ്പതികളുടെ വ്യത്യസ്തമായ ആഘോഷം റെയിൽവേ ടിക്കറ്റ് ഇൻസ്പെക്ടറുടെ ജോലിക്ക് തന്നെ തിരിച്ചടിയായ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം വിവാഹിതരായ ദമ്പതികൾ ആദ്യരാത്രി ആഘോഷിക്കാൻ തിരഞ്ഞെടുത്തത് നന്ദിഗ്രാം എക്‌സ്പ്രസിലെ ഫസ്റ്റ് ക്ലാസ് കൂപെ ആയിരുന്നു. ഇതിനായി അവർ കൂപെ മുൻകൂട്ടി ബുക്ക് ചെയ്തതോടൊപ്പം, അത് അലങ്കരിക്കാൻ പ്രത്യേക ഡെക്കറേറ്ററെയും ഏർപ്പെടുത്തി.

ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഡെക്കറേറ്റർ കൂപെ പൂക്കളും അലങ്കാര വസ്തുക്കളും ഉപയോഗിച്ച് ഫൈവ് സ്റ്റാർ ഹോട്ടലിലെ ഹണിമൂൺ സ്യൂട്ടിന് സമാനമായി മാറ്റി. നിലത്തും കിടക്കയിലും റോസാപ്പൂവിതളുകൾ വിരിക്കുകയും, ചുമരുകളിൽ പൂമാലകളും ബൊക്കേകളും അലങ്കരിക്കുകയും ചെയ്തു. കൂപെയിലെ കർട്ടനുകൾ മാറ്റിയതോടൊപ്പം, പല ഭാഗങ്ങളിലും “I Love You” എന്നെഴുതിയ അലങ്കാരങ്ങളും ഒരുക്കിയിരുന്നു.

ഈ കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. ട്രെയിനിനുള്ളിൽ ഇത്തരത്തിൽ അലങ്കാരങ്ങൾ നടത്താൻ അനുമതിയുണ്ടോ എന്ന ചർച്ചയും സാമൂഹിക മാധ്യമങ്ങളിൽ ശക്തമായി. ചിലർ നവദമ്പതികളുടെ ആശയം അഭിനന്ദിച്ചപ്പോൾ, മറ്റുചിലർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ആശങ്ക ഉയർത്തി.

വീഡിയോ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. ട്രെയിനിൽ ഇത്തരമൊരു അലങ്കാരത്തിന് അനുമതി നൽകിയെന്നാരോപിച്ച് ബന്ധപ്പെട്ട ടിക്കറ്റ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു.

സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുള്ള അലങ്കാരങ്ങളാണോ നടത്തിയതെന്നും, ഇതിന് പിന്നിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചോയെന്നും റെയിൽവേ വിശദമായ അന്വേഷണം നടത്തുകയാണ്.

Share