കൊച്ചി: വ്യാജരേഖ ഉപയോഗിച്ചുള്ള അവയവക്കച്ചവട കേസിൽ അന്വേഷണം വൻതോതിൽ വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണം നീണ്ടതോടെ കേസിൽ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തു.
നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രബിന്ദു. ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ആശുപത്രിയുടെ എംഡി എസ്.കെ. അബ്ദുല്ലയെയും കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെമെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ലേക് ഷോർ ആശുപത്രിയും ഉൾപ്പെടെ ആറ് ആശുപത്രികളിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വ്യാജരേഖ അടിസ്ഥാനമാക്കിയ അവയവക്കച്ചവട കേസുകളിലെ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള സംഘടിത മാഫിയ ശൃംഖലയാണ് അവയവ ക്കച്ചവടത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആലപ്പുഴ റൂറൽ പോലീസിന്റെ അന്വേഷണത്തിൽ മുഖ്യകണ്ണിയായി തിരിച്ചറിഞ്ഞ നജീബ് നിലവിൽ ഒളിവിലാണ്. ഇടനിലക്കാരെ ഏകോപിപ്പിച്ചതും ഇയാളാണെന്നാണ് ആരോപണം.
മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വ്യാജ രേഖകൾ തയ്യാറാക്കി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ നിന്ന് കുറഞ്ഞ തുകയ്‌ക്ക് അവയവങ്ങൾ കൈമാറിപ്പിച്ച്, പിന്നീട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് വലിയ തുകയ്‌ക്ക് നൽകുന്ന രീതിയിലായിരുന്നു ശൃംഖല പ്രവർത്തിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
ഓരോ ശസ്ത്രക്രിയയ്‌ക്കും ശേഷം മുഖ്യ ഇടനിലക്കാരനായ നജീബിന് വൻ കമ്മീഷൻ നൽകിയതായി ഇഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോൾ വിശദമായി പരിശോധിക്കുന്നത്.
കേരളത്തിലെ അവയവമാറ്റ രംഗത്തെ ഏറ്റവും വലിയ സാമ്പത്തിക അന്വേഷണങ്ങളിൽ ഒന്നായി കേസ് മാറുകയാണ്.സ്വകാര്യ ആശുപത്രികൾ, ഡോക്ടർമാർ, ഇടനിലക്കാർ എന്നിവരെ ബന്ധിപ്പിക്കുന്ന ശൃംഖല ഉണ്ടോയെന്നതാണ് നിർണായക ചോദ്യം.അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചോദ്യംചെയ്യലുകളും സാമ്പത്തിക പരിശോധനകളും ഉണ്ടാകാൻ സാധ്യതയുണ്ട്.















