മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂര്‍: പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ച കേസില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കാസര്‍കോട് പൈവളിഗെ കുരുടപ്പദവിലെ എസ്. ജനാര്‍ദനനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ഇബി വോര്‍ക്കാടി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഇയാള്‍.

ഈ മാസം ഒന്നിന് മട്ടന്നൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ നടന്ന കേരള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ പരീക്ഷയ്‌ക്കിടെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടി നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. സ്ഥിരനിയമനം ലഭിക്കുന്നതിന് ഈ പരീക്ഷ വിജയിക്കേണ്ടത് ജനാര്‍ദനന് നിര്‍ണായകമായിരുന്നു.

കണ്ണൂര്‍ മോഡേണ്‍ ഐടിഐയില്‍ പരീക്ഷയ്‌ക്കുള്ള പരിശീലന ക്ലാസില്‍ പങ്കെടുത്തിരുന്ന ജനാര്‍ദനന്, അതേ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബു മൊബൈല്‍ ഫോണിലൂടെ ഉത്തരങ്ങള്‍ കൈമാറിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ജനാര്‍ദനനെ കൂടാതെ 21 പേര്‍ കൂടി പരീക്ഷ എഴുതിയിരുന്നു. ഇവര്‍ക്കും സമാന രീതിയില്‍ ഉത്തരങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന സംശയത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ സുരേഷ് ബാബു ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ അഡ്മിനായിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പരീക്ഷാ ഉത്തരങ്ങള്‍ കൈമാറിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കോടതിയില്‍ ഹാജരാക്കിയ ജനാര്‍ദനനെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share