ആലപ്പുഴ: സിപിഐഎമ്മിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നതിനിടെ മുൻമന്ത്രി ജി സുധാകരനും മുൻ എംഎൽഎ എച്ച് സലാമും തമ്മിലുള്ള തർക്കം നിയമപോരിലേക്ക്. ‘പൊളിറ്റിക്കൽ ക്രിമിനൽ’ പരാമർശവുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എച്ച് സലാം അറിയിച്ചു.
ജി സുധാകരൻ നടത്തിയ പരാമർശത്തിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് കോടതിയിൽ വന്ന് വ്യക്തമാക്കട്ടെയെന്ന് എച്ച് സലാം പ്രതികരിച്ചു. വ്യക്തിവൈരാഗ്യം തീർക്കാനാണ് ജി സുധാകരൻ വർഗീയതയെ ആയുധമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക ചുമതലയില്ലാതിരുന്നിട്ടും ജി സുധാകരൻ സ്വന്തം നിലയിൽ പണം പിരിച്ചെന്നും ആ തുക പാർട്ടിക്ക് കൈമാറിയില്ലെന്നും എച്ച് സലാം ആരോപിച്ചു. ഈ സാമ്പത്തിക വിഷയവും പാർട്ടി പരിശോധിച്ചിരുന്നുവെന്നും പിരിച്ച പണത്തിന്റെ കണക്ക് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകരെയും രാഷ്‌ട്രീയ എതിരാളികളെയും ജാതിയും മതവും ഉപയോഗിച്ച് അധിക്ഷേപിക്കുന്ന രീതിയാണ് ജി സുധാകരന്റേതെന്നും 2021ലെ തിരഞ്ഞെടുപ്പിൽ തന്നെ തീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നുവെന്നും എച്ച് സലാം ആരോപിച്ചു.
അടുത്തിടെ സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്നവരാണ് ഇപ്പോഴത്തെ ‘പൊളിറ്റിക്കൽ ക്രിമിനൽസ്’ എന്നായിരുന്നു ജി സുധാകരന്റെ പരാമർശം. കൂടാതെ, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പണപ്പിരിവിന്റെ കണക്ക് പുറത്തുവന്നാൽ എച്ച് സലാം ഇന്ന് പാർട്ടിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശങ്ങളാണ് ഇപ്പോൾ സിപിഐഎമ്മിനുള്ളിലെ തർക്കം നിയമനടപടിയിലേക്ക് നീങ്ങാൻ ഇടയാക്കിയത്.















