വാഷിങ്ടൺ: അമേരിക്കയിലെ ട്രക്ക് ഡ്രൈവിങ് മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികളെ ബാധിച്ചേക്കാവുന്ന പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം അമേരിക്കൻ സൈന്യത്തിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാരെ നിയമിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ ഉച്ചകോടിയിലായിരുന്നു വിവാദ പരാമർശം.
കുടിയേറ്റ ട്രക്ക് ഡ്രൈവർമാരിൽ പലർക്കും ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ലെന്നും, ചിലർ റോഡ് സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ട്രംപ് ആരോപിച്ചു. സൈന്യത്തിൽ ഹെവി വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള വിമുക്തഭടന്മാർക്ക് നേരിട്ട് കമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസ് നൽകുന്ന സംവിധാനം കൂടുതൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നീക്കം നടപ്പായാൽ അമേരിക്കയിലെ ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ് വിലയിരുത്തൽ. വിവിധ റിപ്പോർട്ടുകൾ പ്രകാരം പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 1.3 മുതൽ 1.5 ലക്ഷം വരെ ഇന്ത്യൻ വംശജർ അമേരിക്കയിൽ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്നു.
അടുത്തിടെ കമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസുകൾ സംബന്ധിച്ച പരിശോധനകൾ അമേരിക്കൻ ഭരണകൂടം കൂടുതൽ കർശനമാക്കിയിരുന്നു. നിർബന്ധിത ഇംഗ്ലീഷ് പരിജ്ഞാന പരിശോധനയും പുതിയ ലൈസൻസിംഗ് മാനദണ്ഡങ്ങളും കുടിയേറ്റ തൊഴിലാളികൾക്ക് വെല്ലുവിളിയായിട്ടുണ്ട്. ട്രംപിന്റെ പുതിയ പ്രഖ്യാപനം യാഥാർഥ്യമായാൽ അമേരിക്കയിലെ കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമാകാനിടയുണ്ട്.















