ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്‌ക്ക് ചരിത്രനേട്ടം. സ്‌കൈറൂട്ട് എയ്റോസ്‌പേസിന്റെ വിക്രം-1 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി. രാജ്യത്തെ ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണമാണിത്.
ശനിയാഴ്ച രാവിലെ 11.30-നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ദൗത്യ നിയന്ത്രണ കേന്ദ്രം ‘പ്ലാൻഡ് ഹോൾഡ്’ പ്രഖ്യാപിച്ചതിനെ തുടർന്ന് വിക്ഷേപണം താത്കാലികമായി മാറ്റിവച്ചു. പിന്നീട് ഉച്ചയ്‌ക്ക് 12.05-ന് റോക്കറ്റ് കുതിച്ചുയർന്നു. 12.21-ഓടെ ഉപഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിലെത്തിയതായി സ്ഥിരീകരിച്ചതോടെ ദൗത്യം വിജയകരമാണെന്ന് അധികൃതർ പ്രഖ്യാപിച്ചു.
ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്‌കൈറൂട്ട് എയ്റോസ്‌പേസസ്. ‘ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്കുള്ള ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ഔദ്യോഗിക പ്രവേശനം കൂടിയാണ്.
ഏഴ് നില കെട്ടിടത്തിന്റെ ഉയരമുള്ള, നാല് ഘട്ടങ്ങളുള്ള വിക്രം-1 പൂർണമായും കാർബൺ കോംപോസിറ്റ് ഘടനയിലാണ് നിർമ്മിച്ചിരിക്കുന്നത്. ത്രിമാന (3D) പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച എൻജിനുകളും ഉയർന്ന ശേഷിയുള്ള സോളിഡ് ഫ്യൂവൽ ബൂസ്റ്ററുകളും ഉൾപ്പെടെ എല്ലാ പ്രധാന പ്രൊപ്പൽഷൻ സംവിധാനങ്ങളും സ്‌കൈറൂട്ട് തന്നെ വികസിപ്പിച്ചതാണ്. ഭൂമിയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലേക്ക് 350 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ എത്തിക്കാനാണ് വിക്രം-1 രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഗ്രഹാ സ്‌പേസ്, കോസ്മോസെർവ്, ഡി-ക്യൂബ്ഡ്, സ്‌കൈറൂട്ടിന്റെ സ്വന്തം SCOPE എന്നിവയുടെ സാങ്കേതിക പരീക്ഷണ പേലോഡുകൾക്കൊപ്പം ‘കോസ്മിക് ബ്ലൂം’ എന്ന കലാസൃഷ്ടിയും സർ സി.വി. രാമൻ, ഡോ. വിക്രം സാരാഭായി, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്മ ശിൽപ്പങ്ങളും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൗത്യത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌കൈറൂട്ട് സംഘത്തിന് ആശംസകൾ നേർന്നിരുന്നു. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ പുതിയ ചരിത്രഘട്ടമാണിതെന്നും രാജ്യത്തെ യുവാക്കളുടെ പ്രതിഭയും നവോത്ഥാനശേഷിയും ലോകത്തിന് മുന്നിൽ തെളിയിക്കുന്ന ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘വന്ദേ മാതരം’ എന്ന സന്ദേശമെഴുതിയ പ്രധാനമന്ത്രിയുടെ ഒപ്പോടുകൂടിയ പ്രത്യേക കാർഡും റോക്കറ്റിനൊപ്പം ബഹിരാകാശത്തേക്ക് അയച്ചിരുന്നു. 2022-ൽ വിജയകരമായി പൂർത്തിയാക്കിയ വിക്രം-എസ് സബ്-ഓർബിറ്റൽ ദൗത്യത്തിന് പിന്നാലെയുള്ള സ്‌കൈറൂട്ടിന്റെ ഏറ്റവും വലിയ മുന്നേറ്റമാണ് വിക്രം-1ന്റെ വിജയം.















