കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാമിനെ മൂന്ന് മാസം നീണ്ട ഒളിവുജീവിതത്തിനൊടുവിൽ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യലിനായി കണ്ണൂരിലേക്ക് കൊണ്ടുവരും.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂർ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണസംഘം കർണാടകയിലും ആന്ധ്രാപ്രദേശിലുമായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ടെലിഫോൺ രേഖകളും മറ്റ് സാങ്കേതിക തെളിവുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
മുൻകൂർ ജാമ്യത്തിനായി തലശ്ശേരി സെഷൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെ പ്രതി സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. പ്രതിയെ പിടികൂടാനാകാത്തതിൽ അന്വേഷണസംഘത്തിനെതിരെ വിമർശനം ശക്തമായതോടെയാണ് തിരച്ചിൽ കൂടുതൽ ഊർജിതമാക്കിയത്.
ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ചതും റാഗിങ് നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും ജാതീയ അധിക്ഷേപവും ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഡോ. റാമിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതിയുടെ അറസ്റ്റ് കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.















