തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി. മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന തലക്കെട്ടിലുള്ള അനുസ്മരണക്കുറിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും, വിവാദമായ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചർ വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്തിയില്ല.
സാധാരണ ഞായറാഴ്ച ദേശാഭിമാനി പത്രത്തോടൊപ്പമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാറുള്ളത്. എന്നാൽ ഇത്തവണ അച്ചടി പൂർത്തിയായ ശേഷവും പതിപ്പ് പുറത്തിറക്കാതെ മാറ്റിവെക്കുകയായിരുന്നു. ‘സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല’ എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം.
എന്നാൽ, വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ലേഖനവും ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചറുമാണ് വാരാന്തപ്പതിപ്പ് വൈകാൻ കാരണമായതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെ വിവാദമായ ഫീച്ചർ ഒഴിവാക്കിയാണ് പുതുക്കിയ വാരാന്തപ്പതിപ്പ് പുറത്തിറക്കിയത്.
തുടർച്ചയായി ഉയരുന്ന വിവാദങ്ങൾ പാർട്ടി നേതൃത്വം ഗൗരവമായി വിലയിരുത്തുന്നുവെന്നാണ് വിവരം. വാരാന്തപ്പതിപ്പ് പ്രസിദ്ധീകരണം തടസ്സപ്പെട്ട സാഹചര്യം പരിശോധിക്കാനും ഉത്തരവാദികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
നേരത്തേ വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായിരുന്നു. അന്നും പാർട്ടി നിലപാടിന് വിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചെന്ന വിമർശനം ഉയർന്നതിനെ തുടർന്ന് പാർട്ടി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.















