കൊച്ചി: കേരള സംസ്ഥാന വഖഫ് ബോർഡിൽ ഷിയാ വിഭാഗത്തിനും പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായ ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ കേരള ഹൈക്കോടതിയെ സമീപിച്ചു. ഷിയാ വിഭാഗത്തിന്റെ ആവർത്തിച്ചുള്ള ആവശ്യങ്ങൾ പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് സംഘടന ഹർജി സമർപ്പിച്ചത്.
വഖഫ് നിയമം, 1995-ലെ വകുപ്പ് 14 പ്രകാരം വഖഫ് ബോർഡ് രൂപീകരിക്കുമ്പോൾ ഷിയാ, സുന്നി, മറ്റ് പിന്നാക്ക മുസ്ലിം വിഭാഗങ്ങൾ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഷിയാ വിഭാഗത്തിന്റെ ജനസംഖ്യ കുറവാണെങ്കിലും, അവർക്കു സ്വന്തമായി വഖഫ് സ്വത്തുക്കളുണ്ടെന്നും അതിനാൽ ഭരണസംവിധാനത്തിൽ പ്രതിനിധാനം അനിവാര്യമാണെന്നും ഹർജിക്കാർ വാദിക്കുന്നു.
ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ പ്രസിഡന്റ് സാജിദ് ഖതായി സമർപ്പിച്ച ഹർജിയിൽ, സംസ്ഥാന സർക്കാർ, കേരള വഖഫ് ബോർഡ്, കേന്ദ്ര വഖഫ് കൗൺസിൽ എന്നിവരോട് പലതവണ അപേക്ഷ നൽകിയിട്ടും ഇത്നാ അഷ്‌ഹരി ഷിയാ വിഭാഗത്തിൽ നിന്നുള്ള ഒരംഗത്തെ പോലും ബോർഡിൽ ഉൾപ്പെടുത്താൻ നടപടിയുണ്ടായിട്ടില്ലെന്ന് ആരോപിക്കുന്നു.
ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ ആദിൽ ഹുസൈൻ, ഷിയാക്കൾക്ക് പ്രത്യേക വഖഫ് ബോർഡുള്ള സംസ്ഥാനങ്ങൾ രാജ്യത്തുണ്ടെന്നും, കേരളത്തിലും നിയമപ്രകാരമുള്ള പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഹർജിയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.
അതേസമയം, വിഷയത്തിന് രാഷ്‌ട്രീയ പശ്ചാത്തലമുണ്ടെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. വഖഫ് ബോർഡിലെ അംഗത്വവിതരണത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ രാഷ്‌ട്രീയ സ്വാധീനം നിലനിൽക്കുന്നതാണ് ഷിയാ വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാതിരിക്കാൻ കാരണമെന്നാണ് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.















