ന്യൂഡൽഹി: നീറ്റ് പരീക്ഷാത്തട്ടിപ്പ് ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളിലും പാർലമെന്റിൽ വിശദമായ ചർച്ചയ്‌ക്ക് കേന്ദ്ര സർക്കാർ തയ്യാറാണെന്ന് രാജ്യസഭാ സഭാനേതാവും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നദ്ദ. സഭയുടെ നടപടികൾ നിരന്തരം തടസപ്പെടുത്തി പാർലമെന്ററി മര്യാദകൾ ലംഘിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം രാജ്യസഭയിൽ വിമർശിച്ചു.
സഭയുടെ അന്തസ്സും ജനാധിപത്യ സ്ഥാപനങ്ങളോടുള്ള ബഹുമാനവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എല്ലാ അംഗങ്ങൾക്കും ഉണ്ടെന്ന് നദ്ദ പറഞ്ഞു. എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്നതിന് പകരം മുദ്രാവാക്യം വിളിയും പ്രതിഷേധവുമാണ് പ്രതിപക്ഷം തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വാസമില്ലാത്ത, ജനവിരുദ്ധവും ഉത്തരവാദിത്തമില്ലാത്തതുമായ സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സർക്കാർ നിലപാട് ആവർത്തിച്ചു. മൺസൂൺ സമ്മേളനം ആരംഭിച്ച ദിവസം മുതൽ തന്നെ നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചയ്‌ക്ക് സർക്കാർ സന്നദ്ധമാണെന്നും, ഏത് ചട്ടപ്രകാരമാണ് ചർച്ച നടത്തേണ്ടതെന്ന് തീരുമാനിച്ചാൽ ഉടൻ തന്നെ വിശദമായ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം തന്നെയാണ് തുടർച്ചയായി സഭാ നടപടികൾ തടസപ്പെടുത്തുന്നതെന്നും റിജിജു പറഞ്ഞു.















