പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും തടയാന്‍ കര്‍ശന നിയമം കൊണ്ടുവരുന്നതിനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനും പരീക്ഷാ ക്രമക്കേടുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കാനുമുള്ള വ്യവസ്ഥകളാണ് കരട് ബില്ലിലുള്ളത്.

അടുത്താഴ്ച പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുന്ന നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ വിദ്യാര്‍ഥികളുടെ താല്‍പര്യവും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് പുതിയ നിയമനിര്‍മാണത്തെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

Share