തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ഓൾ കേരള ലോവർ പ്രൈമറി സ്‌കൂൾ ടീച്ചേഴ്‌സ് (എൽപിഎസ്‌ടി) റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരം 21 ദിവസം പിന്നിടുന്നു. തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ അവഗണന തുടരുകയാണെന്നും ഡൽഹിയിലെ സമരത്തിന് പിന്തുണ അറിയിക്കാൻ പോയ നേതാക്കൾ തങ്ങളുടെ ദുരിതം കാണാൻ ആരും തയ്യാറാകുന്നില്ലെന്നും സമരക്കാർ വിമർശിച്ചു.
സ്‌കൂളുകളിലെ ഡിവിഷൻ ഫാൾ ഒഴിവാക്കുക, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആയി പുനഃക്രമീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ റിലേ നിരാഹാര സമരം നടക്കുന്നത്.
സർക്കാർ സമയബന്ധിതമായി തീരുമാനം എടുത്തിരുന്നെങ്കിൽ പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള നിരവധി ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുമായിരുന്നുവെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ജൂലൈ 15-ന് സ്‌കൂളുകളിലെ സ്റ്റാഫ് ഫിക്‌സേഷൻ നടപടികൾ പൂർത്തിയായെങ്കിലും അതിന് മുമ്പ് സർക്കാർ ഉത്തരവിറങ്ങുമെന്ന പ്രതീക്ഷ യാഥാർഥ്യമായില്ലെന്നും അവർ പറഞ്ഞു.
സമരം ഇപ്പോൾ 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഭരണപക്ഷമായ യുഡിഎഫും പ്രതിപക്ഷമായ എൽഡിഎഫും തങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുകയാണെന്നാണ് സമരക്കാരുടെ ആരോപണം. കേരളത്തിൽ നിന്നുള്ള എംപിമാരും എംഎൽഎമാരും വിവിധ സമരങ്ങളിൽ പങ്കെടുക്കുമ്പോഴും, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ സന്ദർശിക്കാൻ പോലും സമയം കണ്ടെത്തിയില്ലെന്നും അവർ വിമർശിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തീരുമാനം നീണ്ടുപോയെന്നും സമരസമിതി പറഞ്ഞു. തുടർന്ന് അധികാരത്തിലെത്തിയ പുതിയ സർക്കാരിനോടും ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് ഉദ്യോഗാർഥികളാണ് കടുത്ത വെയിലും മഴയും അവഗണിച്ച് സമരത്തിൽ പങ്കെടുക്കുന്നത്. നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില മോശമായ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്ക് ശേഷം അവർ വീണ്ടും സമരപ്പന്തലിലേക്ക് മടങ്ങിയെത്തുകയാണ്.
സർക്കാരിന്റെ ശ്രദ്ധ നേടുന്നതിനായി മുട്ടിലിഴയുക, മുഖത്ത് കരിവാരിത്തേക്കുക, കല്ലുപ്പിൽ മുട്ടുകുത്തി പ്രതിഷേധിക്കുക തുടങ്ങിയ സമരരീതികളും ഉദ്യോഗാർഥികൾ സ്വീകരിച്ചു. ഇതൊന്നും ഫലം കാണാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തലമുണ്ഡനം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. നീതി ലഭിക്കും വരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.















