ന്യൂഡൽഹി: പാറ്റകൾ ഒഴിഞ്ഞ് പോയതിന് പിന്നാലെ ജന്തർ മന്തർ പ്രദേശം ശുചീകരിക്കാൻ 500-ലധികം ശുചീകരണ തൊഴിലാളിയെ വ്യന്യസിച്ച് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി). ആഴ്ചയോളം നീണ്ടുനിന്ന സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ടൺ കണക്കിന് മാലിന്യമാണ് അവിടെ അടിഞ്ഞുകൂടിയത്. ശുചീകരണ തൊഴിലാളികളെ വിവിധ ഷിഫ്റ്റുകളിലായാണ് വിന്യസിച്ചിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് സമരക്കാർ ജന്തർ മന്തർ ഒഴിഞ്ഞതോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സമരവേദിയിൽ അവശേഷിച്ച മാലിന്യങ്ങൾ, താൽക്കാലിക ഷെഡുകൾ, ബാനറുകൾ, ടെന്റുകൾ, നിർമ്മാണാവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ജന്തർമന്തർ പ്രദേശം പൂർണമായും പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് എൻഡിഎംസി അധികൃതർ അറിയിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ട്രക്കുകൾ, ഓട്ടോ ടിപ്പറുകൾ, ഗോബ്ലർ മെഷീനുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ അധിക ജീവനക്കാരെയും നിർമ്മാണ മാലിന്യങ്ങളും കല്ലുകളും നീക്കം ചെയ്യാൻ നിയോഗിച്ചു.
ജന്തർ മന്തർ റോഡ്, ടോൾസ്റ്റോയ് മാർഗ്, ജയ്സിങ് റോഡ്, സൻസദ് മാർഗ്, കണോട്ട് പ്ലേസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാകെ ശുചീകരണം തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സമരവേദിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി ടൺ കണക്കിന് മിശ്ര മാലിന്യങ്ങൾ നീക്കം ചെയ്തതായി എൻഡിഎംസി അറിയിച്ചു. സമരം നീണ്ടതോടെ മാലിന്യത്തിന്റെ അളവ് ഗണ്യമായി വർധിച്ചിരുന്നുവെന്നും, അതിനാലാണ് തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും 24 മണിക്കൂറും വിന്യസിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ജന്തർ മന്തർ പ്രദേശം പൂർണമായും ശുചീകരിച്ച് സാധാരണ നിലയിലാക്കുന്നതുവരെ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും എൻഡിഎംസി അറിയിച്ചു.















