കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ തെളിവെടുപ്പിനിടെ ജനരോഷം. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കളമശ്ശേരി മൂലേപാടം സ്വദേശിയായ ഷെഫിൻ (30), കോഴിക്കോട് മേലത്തൂർ സ്വദേശി വിബീഷ് (26), ആലുവ ഇടത്തല സ്വദേശി ഫഹദ് (31) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. പ്രതികളെ പിടികൂടിയ വിവരം പുറത്തുവന്നതിന് പിന്നാലെ പൊലീസ് സ്റ്റേഷൻ പരിസരത്തും പ്രതിഷേധം ഉയർന്നിരുന്നു. കനത്ത പൊലീസ് സുരക്ഷയോടെയാണ് പ്രതികളെ തെളിവെടുപ്പിനായി എൻജിഒ ക്വാർട്ടേഴ്സിലെത്തിച്ചത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ തെളിവെടുപ്പ് പൂർണമായി നടത്താനായില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് എൻജിഒ ക്വാർട്ടേഴ്സ് ജങ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപം ആക്രമണമുണ്ടായത്. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാറിന് വഴി നൽകിയില്ലെന്നാരോപിച്ചാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വാഴക്കാല സ്വദേശികളായ പ്രവീൺ, നിസാം, പടമുകൾ സ്വദേശി മുഹമ്മദ് ഷാഫി എന്നിവർക്കാണ് മർദനമേറ്റത്.

പ്രവീണിന്റെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തസ്രാവവും ഉണ്ടായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് ഷാഫിയുടെ താടിയെല്ല് ഒടിയുകയും മുൻവശത്തെ നാല് പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നെറ്റിയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും ചെയ്തു. നിസാമിനും മൂക്കിലും ചുണ്ടിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഷാഫിയും നിസാമും എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവിവരം പുലർച്ചെ തന്നെ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്നും, ആക്രമണത്തിന് ശേഷവും പ്രതികൾ കുറച്ചുസമയം സംഭവസ്ഥലത്തിന് സമീപം ഉണ്ടായിരുന്നിട്ടും പിടികൂടാൻ വൈകിയെന്നും ദൃക്സാക്ഷികൾ ആരോപിച്ചു.

Share