പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ഇസ്ലാമിക ഭീകരൻ നടത്തിയ കത്തിയാക്രമണത്തിൽ ഒരു ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 11.30ഓടെ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് സംഭവം.
രണ്ട് കത്തിയുമായി എത്തിയ പ്രതി തെരുവിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. അക്രമിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിലൊരിടത്ത് പൊലീസ് കീഴ്പ്പെടുത്തിയതിന് പിന്നാലെ പ്രതി “അള്ളാഹുവാണ് എന്നോട് ഇത് ചെയ്യാൻ നിർദേശിച്ചത്” എന്ന് പറയുന്നതായി കേൾക്കാം. ഫ്രാൻസിന്റെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസ് സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം ജർമനിയിലെ ബെർലിനിൽ നടന്ന ഭീകരാക്രമണ പിന്നാലെയാണ് പാരീസിലും സമാന സംഭവം അരങ്ങേറിയത്. ബെർലിൻ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക ഭീകരാക്രമണമാണെന്ന് ജർമ്മൻ ഭരണകൂടം സ്ഥിരീകരിച്ചിരുന്നു.















