തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എന്നത് വെറും കരള്‍രോഗമെന്ന രീതിയില്‍ കാണാനാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍. ശുചിത്വം, സുരക്ഷിതമായ കുടിവെള്ളം, ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങളുടെ ആരോഗ്യബോധം എന്നിവയെല്ലാം ചേര്‍ന്നാണ് ഈ രോഗത്തെ പ്രതിരോധിക്കാനാകുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ കേരളത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഹെപ്പറ്റൈറ്റിസ് എയാണ്. മലിനമായ കുടിവെള്ളം, ശുചിത്വക്കുറവ്, മഴക്കാലത്തെ വെള്ളക്കെട്ടുകള്‍, മലിനമായ ഭക്ഷണവും ഐസും ജ്യൂസും കട്ട് ഫ്രൂട്ട്‌സും ഉപയോഗിക്കുന്നതുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങള്‍.
അതേസമയം, ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ആശുപത്രികളില്‍ മാത്രമല്ല, അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍, അനൗപചാരിക ചികിത്സാ കേന്ദ്രങ്ങള്‍, സുരക്ഷിതമല്ലാത്ത കുത്തിവെപ്പുകള്‍ എന്നിവ വഴിയും പകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തില്‍ സാക്ഷരത ഉയര്‍ന്നതാണെങ്കിലും രോഗം മറച്ചുവയ്‌ക്കുന്ന പ്രവണത ഇപ്പോഴും നിലനില്‍ക്കുന്നു. അപമാനഭയം മൂലം ചികിത്സ വൈകുന്നത് രോഗം ഗുരുതരമാകാന്‍ ഇടയാക്കുന്നുവെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഹെപ്പറ്റൈറ്റിസിന്റെ എല്ലാ വകഭേദങ്ങളും ഒരുപോലെയല്ല. ഹെപ്പറ്റൈറ്റിസ് എ സാധാരണയായി ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാകുന്ന രോഗമാണ്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി ദീര്‍ഘകാലം കരളില്‍ നിലനില്‍ക്കുകയും കരള്‍ സിറോസിസ്, കരള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. എച്ച്ഐവി, ക്ഷയം തുടങ്ങിയ രോഗങ്ങളോടൊപ്പം ഹെപ്പറ്റൈറ്റിസ് ബാധ ഉണ്ടാകുമ്പോള്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണമാകുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ സ്ഥിതിഗതികള്‍
സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ കേസുകളില്‍ ആശങ്ക തുടരുകയാണ്.
2025-ല്‍: 31,536 കേസുകള്‍, 82 മരണം
2024-ല്‍: 28,412 കേസുകള്‍, 96 മരണം
മഴക്കാലത്ത് രോഗവ്യാപന സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ലോകത്തെ സ്ഥിതി
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം:
ഹെപ്പറ്റൈറ്റിസ് ബി: 24 കോടി ബാധിതര്‍; 11 ലക്ഷം മരണങ്ങള്‍
ഹെപ്പറ്റൈറ്റിസ് സി: 4.7 കോടി ബാധിതര്‍; 2.4 ലക്ഷം മരണങ്ങള്‍
2024-ല്‍ മാത്രം ഹെപ്പറ്റൈറ്റിസ് മൂലമുള്ള ആകെ മരണങ്ങള്‍: 13 ലക്ഷം
പ്രതിരോധമാണ് ഏറ്റവും വലിയ ആയുധം
ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന്‍ കൂടുതല്‍ വ്യാപകമാക്കണമെന്നും കുടിയേറ്റ തൊഴിലാളികള്‍, രക്തദാതാക്കള്‍, ഡയാലിസിസ് രോഗികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ സ്ഥിരമായ സ്‌ക്രീനിംഗ് നടത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ക്ഷേത്രങ്ങള്‍, പള്ളികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയ സാമൂഹിക ഇടങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.