ഫിഫയില്‍ വന്‍ വിവാദം; ഇന്‍ഫാന്റിനോയുടെ 10 ബില്യണ്‍ ഡോളര്‍ പദ്ധതി തള്ളി യുവേഫ; ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിയുമായി യൂറോപ്പ്

Published by
ജനം വെബ്‌ഡെസ്ക്

സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പുതിയ സാമ്പത്തിക പദ്ധതിക്കെതിരെ യൂറോപ്യന്‍ ഫുട്‌ബോളില്‍ കടുത്ത പ്രതിഷേധം. ലോകകപ്പും മറ്റ് ഫിഫ ടൂര്‍ണമെന്റുകളും സ്വകാര്യ നിക്ഷേപ പദ്ധതിയുടെ ഭാഗമാക്കാനുള്ള നിര്‍ദേശത്തിന് അനുകൂലമായി സെപ്റ്റംബര്‍ 19-നകം നിലപാട് അറിയിക്കണമെന്ന് ഫിഫ 211 അംഗരാജ്യങ്ങളോടും ആവശ്യപ്പെട്ടിരിക്കുകയാണ്. പദ്ധതി അംഗീകരിച്ചാല്‍ 2027 മുതല്‍ 2030 വരെയുള്ള ചക്രത്തില്‍ 10 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജില്‍ നിന്ന് ഓരോ അംഗരാജ്യത്തിനും 40 മില്യണ്‍ ഡോളര്‍ വരെ ലഭിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

ഫിഫയുടെ നിര്‍ദേശം അംഗീകരിക്കാത്ത രാജ്യങ്ങള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച 2.7 ബില്യണ്‍ ഡോളറിന്റെ ‘ഫോര്‍വേഡ്’ വികസന ഫണ്ട് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഇന്‍ഫാന്റിനോ അംഗസംഘടനകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. പദ്ധതി അംഗീകരിക്കുന്നവര്‍ക്ക് 2027 ജനുവരിയില്‍ തന്നെ 20 മില്യണ്‍ ഡോളറിന്റെ ഒറ്റത്തവണ ധനസഹായവും ലഭിക്കും. എന്നാല്‍ ഫിഫയുടെ ഈ നീക്കത്തിനെതിരെ യുവേഫ ശക്തമായി രംഗത്തെത്തി. അംഗരാജ്യങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് സമ്മര്‍ദം ചെലുത്തുന്നത് പദ്ധതിയുടെ യഥാര്‍ഥ ലക്ഷ്യം വ്യക്തമാക്കുന്നതാണെന്ന് യുവേഫ വിമര്‍ശിച്ചു.

‘ഫിഫ കായികരംഗത്തെ സ്വന്തം താല്‍പര്യങ്ങള്‍ക്കും അവരുടെ അടുത്തവര്‍ക്കും വേണ്ടി ഉപയോഗിക്കുകയാണ്. ഈ പദ്ധതിക്കെതിരെ ഫുട്‌ബോള്‍ ലോകത്ത് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്,’ യുവേഫ പ്രസ്താവനയില്‍ പറഞ്ഞു. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫെറിന്‍ 55 അംഗരാജ്യങ്ങളുടെ യോഗം വിളിച്ചിരിക്കുകയാണ്. പദ്ധതി നടപ്പായാല്‍ ലോകകപ്പും ക്ലബ് ലോകകപ്പും യൂറോപ്യന്‍ രാജ്യങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ചില രാജ്യങ്ങള്‍ ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഒരേ നിലപാടിലല്ല. ചെക്ക് റിപ്പബ്ലിക് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡേവിഡ് ട്രുണ്ട ഇന്‍ഫാന്റിനോയുടെ പദ്ധതിക്ക് പിന്തുണ അറിയിച്ച്, കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷനും പദ്ധതിയുടെ പൂര്‍ണരൂപം ലഭിച്ചശേഷം മാത്രമേ ഔദ്യോഗിക പ്രതികരണം അറിയിക്കൂവെന്ന് വ്യക്തമാക്കി. വിശദാംശങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് ഇക്കാര്യം പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയത് ആശങ്കയുണ്ടാക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബവുമായി ബന്ധമുള്ള ഒരു സ്വകാര്യ കമ്പനി ഫിഫ ടൂര്‍ണമെന്റുകളുടെ നടത്തിപ്പില്‍ പങ്കാളിയാകുമെന്ന റിപ്പോര്‍ട്ടുകളും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ശക്തമായിട്ടും പദ്ധതി അംഗരാജ്യങ്ങളുടെ വോട്ടെടുപ്പിലൂടെ പാസാക്കാന്‍ ഇന്‍ഫാന്റിനോ ഉറച്ച തീരുമാനത്തിലാണെന്നാണ് ഫിഫ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഫിഫയും യുവേഫയും തമ്മിലുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമാകുമോയെന്നതാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Share