ചെന്നൈ: ഒരുകാലത്ത് മലയാള സിനിമയിലെ പ്രണയനായകനായി യുവഹൃദയങ്ങൾ കീഴടക്കിയ താരം. വെള്ളിത്തിരയിൽ പ്രണയത്തിന്റെയും സംഗീതത്തിന്റെയും മുഖമായി മാറിയ നടൻ. എന്നാൽ കാലം മാറിയപ്പോൾ ജീവിതവും മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. മലയാളികളുടെ പ്രിയതാരം മോഹൻ ശർമ്മ ഇന്ന് ചെന്നൈയ്‌ക്കടുത്തുള്ള ഒരു വൃദ്ധസേവാശ്രമത്തിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
മാധ്യമപ്രവർത്തകനും സംഗീതാസ്വാദകനുമായ രവി മേനോൻ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് മോഹൻ ശർമ്മയുടെ ഇന്നത്തെ ജീവിതാവസ്ഥ വീണ്ടും ചർച്ചയായത്. എന്നാൽ തന്റെ സാഹചര്യത്തെക്കുറിച്ച് യാതൊരു പരാതിയോ നിരാശയോ ഇല്ലാതെ, ജീവിതത്തിന്റെ മറ്റൊരു അധ്യായമായി മാത്രമാണ് അദ്ദേഹം ഇതിനെ കാണുന്നത്.
ചെന്നൈയിൽ നിന്ന് ഏകദേശം അൻപത് കിലോമീറ്റർ അകലെയുള്ള രാമാവതാർ അഗർവാൾ സഭയുടെ വൃദ്ധസേവാശ്രമത്തിൽ കഴിഞ്ഞ മൂന്ന് മാസമായി കഴിയുകയാണ് മോഹൻ ശർമ്മ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പ്രതിമാസം വലിയ തുകയാണ് മരുന്നുകൾക്കായി ചെലവാകുന്നത്. വരുമാന മാർഗങ്ങൾ കുറഞ്ഞതോടെ റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കളാണ് അദ്ദേഹത്തിന് ആശ്രയമായി മാറിയത്.

പ്രണയവും സംഗീതവും ചേർന്നൊരു നായകൻ
1970-കളിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ യുവതാരങ്ങളിൽ ഒരാളായിരുന്നു മോഹൻ ശർമ്മ. ‘ചട്ടക്കാരി’, ‘നെല്ല്’, ‘രാഗം’, ‘പ്രയാണം’, ‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’, ‘പ്രിയംവദ’, ‘ചുവന്ന സന്ധ്യകൾ’, ‘സർവേക്കല്ല്’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസിൽ ഇടംനേടി.
അന്നത്തെ യുവതലമുറയുടെ പ്രണയസങ്കൽപ്പങ്ങൾക്ക് നിറം പകർന്ന നിരവധി ഗാനരംഗങ്ങളുടെ മുഖമായിരുന്നു മോഹൻ ശർമ്മ. ‘ഓ മൈ ജൂലി’, ‘മന്ദസമീരനിൽ’, ‘നീലപ്പൊന്മാനേ’, ‘ഇവിടെ കാറ്റിന് സുഗന്ധം’, ‘ഓർമ്മകളെ കൈവള ചാർത്തി’ തുടങ്ങി ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന ഗാനങ്ങൾ അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർന്നുനിൽക്കുന്നു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വെള്ളിത്തിരയിലേക്ക്
സംവിധായകനാകണമെന്ന സ്വപ്നവുമായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തിയ മോഹൻ ശർമ്മയെ മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയത് സംവിധായകൻ രാമു കാര്യാട്ടാണ്. ‘നെല്ല്’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അരങ്ങേറ്റം. പിന്നീട് പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ജീവിതത്തെക്കുറിച്ച് പരാതികളില്ല
ഇന്ന് വൃദ്ധസേവാശ്രമത്തിലെ ശാന്തമായ ജീവിതം സ്വീകരിച്ചിരിക്കുകയാണ് മോഹൻ ശർമ്മ. സമയം കിട്ടുമ്പോൾ പഴയ സിനിമകളിലെ രംഗങ്ങൾ യൂട്യൂബിൽ കാണും. ഭൂതകാലത്തിന്റെ തിളക്കങ്ങളേക്കാൾ വർത്തമാനത്തിന്റെ യാഥാർഥ്യങ്ങളെയാണ് അദ്ദേഹം കൂടുതൽ ഉൾക്കൊള്ളുന്നത്.















