തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും കണക്കിലെടുത്ത് ഭക്തർ ശബരിമല തീർത്ഥാടനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഞായറാഴ്ച( ഓഗസ്റ്റ് 2) തുറക്കാനിരിക്കെയാണ് ദേവസ്വം ബോർഡിന്റെ നിർണായക അറിയിപ്പ്. ഓഗസ്റ്റ് 2, 3 തീയതികളിലെ ദർശനം കഴിയുന്നത്ര മാറ്റിവയ്‌ക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പമ്പയിൽ ജലനിരപ്പ് ഉയരുകയും മലമ്പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭക്തരുടെ സുരക്ഷ മുൻനിർത്തിയുള്ള അഭ്യർഥന.
അതേസമയം, ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16 മുതൽ 21 വരെയും, ഓണത്തോടനുബന്ധിച്ച പ്രത്യേക പൂജകൾക്കായി ഓഗസ്റ്റ് 24 മുതൽ 28 വരെയും ശബരിമല നട തുറക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഈ ദിവസങ്ങളിൽ ഭക്തർക്ക് ദർശനത്തിനായി എത്താവുന്നതാണെന്നും ബോർഡ് വ്യക്തമാക്കി.
പമ്പാ തീരത്തും സന്നിധാനത്തേക്കുള്ള വനപാതകളിലും പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദേവസ്വം ബോർഡ് ഭക്തരോട് അഭ്യർഥിച്ചു.














