പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശിനി ശാരദ (62)യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 24-നാണ് അപകടമുണ്ടായത്. തുണി കഴുകിയ ശേഷം അഴയിൽ വിരിക്കുന്നതിനിടെയാണ് ശാരദയ്‌ക്ക് വൈദ്യുതാഘാതമേറ്റത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്ന് വലിച്ചുകെട്ടിയ ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയിലൂടെയാണ് വൈദ്യുതി പ്രവഹിച്ചത്.
ഷോക്കേറ്റ് താഴെ വീണ ശാരദയെ രക്ഷിക്കാൻ ഓടിയെത്തിയ മരുമകൾ രാധിക (36)യ്‌ക്കും വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു. ഇത് കണ്ട് രാധികയെ പിടിച്ചുയർത്താൻ ശ്രമിച്ച അനുജന്റെ ഭാര്യ രേഷ്മ (32)യ്‌ക്കും ഷോക്കേറ്റു.
മൂവരെയും ഉടൻ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രേഷ്മയുടെ പരിക്ക് ഗുരുതരമല്ലാതിരുന്നതിനാൽ അന്നുതന്നെ ആശുപത്രി വിട്ടു. എന്നാൽ ശാരദയ്‌ക്കും രാധികയ്‌ക്കും വീഴ്ചയിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് ശാരദ ഇന്ന് പുലർച്ചെ മരിച്ചത്. രാധികയുടെ ചികിത്സ തുടരുകയാണ്.
വീടിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സമീപത്തുള്ള താൽക്കാലിക ഷെഡിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ കണക്ഷനിലുണ്ടായ തകരാറാണ് ഇരുമ്പ് കഴുക്കോലിലൂടെയും അഴയിലൂടെയും വൈദ്യുതി പ്രവഹിക്കാൻ കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.














