തൃശൂർ: പുതുക്കാട് ദേശീയപാതയിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. പട്ടാമ്പി സ്വദേശിയായ റിജാസ് (22) അപകടത്തിൽ മരിച്ച സംഭവം വാഹനാപകടമല്ല, മറിച്ച് ആസൂത്രിത കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം തൃശൂർ റൂറൽ എസ്പിക്ക് പരാതി നൽകി.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പുതുക്കാട് സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. റിജാസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിൽ നിന്ന് എത്തിയ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിജാസ് മരിച്ചു. ഒപ്പമുണ്ടായിരുന്ന പാലക്കാട് സ്വദേശി ശ്രീഷ്മ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
അപകടത്തിന് പത്ത് മിനിറ്റ് മുമ്പ് പിക്കപ്പ് വാനിലുണ്ടായിരുന്നവരുമായി റിജാസും സുഹൃത്തും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ആ വൈരാഗ്യത്തിന്റെ പേരിൽ തമിഴ്നാട് സ്വദേശികളായ വാഹനത്തിലുള്ളവർ മനപ്പൂർവം ബൈക്കിലേക്ക് വാഹനം ഇടിച്ചുകയറ്റിയതാണെന്ന് റിജാസിന്റെ പിതാവ് ആരോപിച്ചു.
റിജാസിനൊപ്പം ബൈക്കിലുണ്ടായിരുന്ന യുവതിയും അപകടത്തിന് മുമ്പ് വാക്കുതർക്കം നടന്നതായി മൊഴി നൽകിയിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. വാഹനമോടിച്ചവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതായും പിതാവ് ആരോപിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുന്നതും തുടർന്ന് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നതുമാണ് കാണുന്നത്. റിജാസിന്റെ വാഹനത്തെ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ച ശേഷം പിക്ക് അപ്പ് നിർത്താതെ മുന്നോട്ടു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തി നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.