തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഒന്‍പതാം ദിവസവും ഫലം കണ്ടില്ല. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ നടത്തിയ സ്‌കൂബാ സംഘത്തിന്റെ തെരച്ചില്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചു. ജൂലൈ 31ന് മത്സ്യബന്ധനത്തിനിടെ കാണാതായ ഷിജിനും ജോണിനുമായാണ് തെരച്ചില്‍ തുടരുന്നത്.
മുങ്ങല്‍ വിദഗ്ധരെ എത്തിക്കുമെന്ന് മന്ത്രി സി.പി. ജോണ്‍ കഴിഞ്ഞ ദിവസം നേരിട്ട് എത്തി ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളും പുലര്‍ച്ചെ തന്നെ തെരച്ചിലിന് സഹായിക്കാനായി എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്‌ക്ക് 12 മണിയായിട്ടും സ്‌കൂബാ സംഘം എത്താതിരുന്നതില്‍ ഷിജിന്റെ കുടുംബം പ്രതിഷേധിച്ചു.
ഷിജിനായി മറൈന്‍ ആംബുലന്‍സും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും രാവിലെ തന്നെ തെരച്ചിലിനിറങ്ങി. മുതലപ്പൊഴിയുടെ പൊഴി ഭാഗത്തും പരിശോധന നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഫിഷറീസ്, തീരദേശ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഉച്ചയോടെ വിഴിഞ്ഞത്തുനിന്ന് നാലംഗ സ്‌കൂബാ സംഘം മുതലപ്പൊഴിയിലെത്തി. എന്നാല്‍ ഏകദേശം അരമണിക്കൂര്‍ മാത്രമാണ് തെരച്ചില്‍ നടത്താനായത്.
കടല്‍ പ്രക്ഷുബ്ധമായതോടെ തെരച്ചില്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഈ മാസം അഞ്ചിനും മുതലപ്പൊഴിയില്‍ സ്‌കൂബാ സംഘം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ദൗത്യം അവസാനിപ്പിച്ചിരുന്നു. അതേസമയം, വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തെരച്ചിലും തുടരുകയാണ്. തീരസംരക്ഷണ സേനയുടെ കപ്പല്‍ തെക്കന്‍ തമിഴ്‌നാട് തീരംവരെ പരിശോധന നടത്തുന്നുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററും കൊച്ചിയില്‍നിന്ന് തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്.
രണ്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്താനാകാതെ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിലാണ് കുടുംബങ്ങളും മത്സ്യത്തൊഴിലാളികളും.















