തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്‌ക്ക് 2 മണി വരെയാണ് നിയന്ത്രണം. തിരുവല്ലം ഉൾപ്പെടെയുള്ള മേഖലകളിൽ വാവുബലി തർപ്പണത്തിനായി വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
വാവുബലി ദിവസത്തെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് തിരുവല്ലം, ശംഖുംമുഖം ഭാഗങ്ങളിലൂടെയുള്ള യാത്രക്കാർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സമയക്രമം ആസൂത്രണം ചെയ്യണം.
ഈ റോഡുകളിൽ നിയന്ത്രണം
ഡൊമസ്റ്റിക് എയർപോർട്ട് മുതൽ ആൾസെയിന്റ്സ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. തിരുവല്ലം ക്ഷേത്രപരിസരം, ബൈപ്പാസ് റോഡ്, തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽ.പി. സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വാവുബലി തർപ്പണത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യണം
ബലി തർപ്പണത്തിനായി എത്തുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിന് സമീപത്തെ സർവീസ് റോഡിൽ സജ്ജമാക്കിയ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. ഇതിന് പുറമെ എയർഫോഴ്സ് സ്റ്റേഷൻ കർവ്വ് ഭാഗത്തെ ഗ്രൗണ്ട്, ബെയ്ലി പ്രസ് ഗ്രൗണ്ട് , സുനാമി പാർക്കിന് സമീപത്തെ ഗ്രൗണ്ട്, ശംഖുംമുഖം ദേവീക്ഷേത്ര ഗ്രൗണ്ട് എന്നിങ്ങിനെ നാല് പ്രധാന പാർക്കിങ് കേന്ദ്രങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
കർക്കിടക വാവുബലി തർപ്പണത്തിനായി തിരുവല്ലത്തും സമീപപ്രദേശങ്ങളിലും വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഗതാഗത നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നാണ് അധികൃതരുടെ നിർദേശം. പ്രത്യേകിച്ച് വിമാനത്താവള യാത്രക്കാർ അവസാന നിമിഷത്തെ യാത്ര ഒഴിവാക്കി ആവശ്യമായ സമയമെടുത്ത് യാത്ര ചെയ്യുന്നത് ഗതാഗത തടസ്സം മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.















