ഒരു ലൈക്കിനും വ്യൂസിനും വേണ്ടി കുഞ്ഞിന്റെ സുരക്ഷ മറന്നോ? അമ്മ റീൽ ചിത്രീകരിക്കുന്നതിനിടെ പാലത്തിന്റെ കൈവരിയിലേക്ക് മുട്ടിലിഴഞ്ഞ് നീങ്ങിയ പിഞ്ചുകുഞ്ഞിനെ യുവാവ് രക്ഷപ്പെടുത്തി. നെഞ്ചിടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പിന്നാലെ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ രൂക്ഷ വിമർശനവും ഉയരുന്നു.
നദിക്ക് കുറുകെയുള്ള പാലത്തിന് മുകളിൽ യുവതി റീൽ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. അമ്മ റീൽ ചിത്രീകരണത്തിൽ മുഴുകിയിരിക്കുമ്പോൾ പിന്നിലൂടെ പിഞ്ചുകുഞ്ഞ് മുട്ടിലിഴഞ്ഞ് പാലത്തിന്റെ കൈവരിയിലേക്ക് അടുക്കുകയായിരുന്നു.
കുഞ്ഞ് അപകടകരമായ രീതിയിൽ കൈവരിയിലേക്ക് നീങ്ങുന്നത് പാലത്തിലുണ്ടായിരുന്ന യുവാവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവ് ഉടൻ തന്നെ ഇടപെട്ട് കുഞ്ഞിനെ എടുത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. യുവാവിന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ പോലും അപകടത്തിലായേനെ.
Social media can be good in one way, but it can also be dangerous. If you control social media, that’s fine, but the moment social media starts controlling you, it can ruin your life.
Just look at this, how can a mother put her child in the middle of the road just to shoot a… pic.twitter.com/G7WM13QAYj
— RiTesH (@ritesh_o2) August 8, 2026
എന്നാൽ കുഞ്ഞ് അപകടത്തിലാണെന്ന കാര്യം പോലും അറിയാതെ അമ്മ റീൽ ചിത്രീകരണത്തിൽ തന്നെ മുഴുകിയിരുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായത്.
റീൽസിനും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശനം. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കുട്ടികളുമായി എത്തുമ്പോൾ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും, കുട്ടികളിൽ നിന്ന് ഒരു നിമിഷം പോലും ശ്രദ്ധ മാറ്റരുതെന്നും നിരവധി പേർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, വീഡിയോ എവിടെ, എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലവും സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം കനക്കുകയാണ്.
കുഞ്ഞിന്റെ സുരക്ഷയേക്കാൾ റീൽ ചിത്രീകരണത്തിനും വൈറലാകുന്നതിനുമാണ് അമ്മ പ്രാധാന്യം നൽകിയതെന്നാണ് നെറ്റിസൺസിന്റെ വിമർശനം. സ്വന്തം കുഞ്ഞിന്റെ സുരക്ഷയ്‌ക്ക് പോലും ഒരു ലൈക്കിന്റെ വില നൽകിയില്ലെന്നും പലരും വീഡിയോയ്‌ക്ക് താഴെ കുറിക്കുന്നു.















