ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ മരിച്ചെന്ന അവകാശവാദവുമായി പാക് മാധ്യമപ്രവർത്തകൻ വജാഹത്ത് എസ്. ഖാൻ. പാകിസ്താൻ സർക്കാരിലെയും സൈന്യത്തിലെയും വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവകാശവാദം.
ഓഗസ്റ്റ് 10ന് പുറത്തുവിട്ട വീഡിയോയിലാണ് ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചിരിക്കാമെന്ന് മൂന്ന് മുതിർന്ന പാക് സൈനിക ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി വജാഹത്ത് ഖാൻ വ്യക്തമാക്കിയത്. ഏറെ നാളായി ഇമ്രാനെ പൊതുജനമധ്യേ കാണാനാകാത്തതും കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കും അദ്ദേഹത്തെ കാണാൻ അനുമതി നിഷേധിക്കുന്നതുമാണ് സംശയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇമ്രാൻ ഖാൻ മരിച്ചെന്ന വാർത്ത പാകിസ്താൻ സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ വജാഹത്ത് എസ്. ഖാന്റെ അവകാശവാദത്തിന് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇമ്രാന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ പിടിഐ നേരത്തെ രംഗത്തെത്തിയിരുന്നു. കുടുംബാംഗങ്ങൾക്കും സ്വകാര്യ ഡോക്ടർമാർക്കും അദ്ദേഹത്തെ കാണാൻ അനുമതി നൽകണമെന്നാണ് പാർട്ടിയുടെ ആവശ്യം.
ഇമ്രാന്റെ ആരോഗ്യനിലയിലും ജയിൽവാസത്തിലും പ്രതിഷേധിച്ച് പിടിഐ പ്രവർത്തകർ ചൊവ്വാഴ്ച സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇമ്രാനെ പാർട്ടി നേതാക്കളെയും കുടുംബാംഗങ്ങളെയും കാണാൻ അനുവദിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സുഹൈൽ അഫ്രീദി മുന്നറിയിപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ.















