തിരുവനന്തപുരം: പാകിസ്താൻ നിർമിത ബ്യൂട്ടി ക്രീമുകൾ കേരളത്തിൽ വിൽപ്പനയ്‌ക്കെത്തിയ സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ‘ഫൈസ’, ‘ഗോറി’ തുടങ്ങിയ ക്രീമുകളാണ് കേരളത്തിൽ നിന്നും പിടികൂടിയത്. സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രീമുകൾ പിടിച്ചെടുത്തത്.
‘ഗോറി ഡേ ആൻഡ് നൈറ്റ് ബ്യൂട്ടി’ പാകിസ്താനിലെ ലാഹോറിലും ‘ഫൈസ’ ഗുജ്രാൻവാലയിലെ പൂനിയ ബ്രദേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലുമാണ് നിർമിക്കുന്നത്. അനുവദനീയമായ അളവിന്റെ 20,000 മടങ്ങ് വരെ മെർക്കുറിയാണ് ഈ ക്രീമുകളിൽ കണ്ടെത്തിയിരിക്കുന്നത്. മുഖം വെളുപ്പിക്കാനും ചർമത്തിന് തിളക്കം നൽകാനും സഹായിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾക്ക് കേരളത്തിൽ 50 ഗ്രാമിന് 400 മുതൽ 500 രൂപ വരെയാണ് വില.
ഗൾഫ് രാജ്യങ്ങൾ വഴിയാണ് ക്രീമുകൾ അനധികൃതമായി കേരളത്തിലെത്തുന്നതെന്നാണ് പ്രാഥമിക വിവരം. പ്രധാനമായും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇവയുടെ വിൽപ്പന നടക്കുന്നത്. ചില ഇൻഫ്ലുവൻസർമാരെയും യൂട്യൂബർമാരെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിൽ ക്രീമുകൾ എത്തുന്ന മാർഗം, വിതരണശൃംഖല എന്നിവയും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.
ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തിയതിനെ തുടർന്ന് 2019ൽ പാകിസ്താൻ സ്റ്റാൻഡേർഡ്സ് ആൻഡ് ക്വാളിറ്റി കൺട്രോൾ അതോറിറ്റി ഫൈസ ക്രീം നിരോധിച്ചിരുന്നു. കഴിഞ്ഞമാസം മഹാരാഷ്‌ട്രയിലും ഫൈസ ക്രീമിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഡ്രഗ് കൺട്രോൾ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായുള്ള പരിശോധനയിലാണ് ക്രീമുകൾ പിടിച്ചെടുത്തത്.














