ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ശ്രീലങ്ക 16 അംഗ ടീമിനെ പ്രഖ്യാപിച്ചു. ധനഞ്ജയ ഡി സില്‍വയാണ് ടീമിന്റെ നായകന്‍. കമിന്ദു മെന്‍ഡിസിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം ദില്‍ഷന്‍ മധുഷങ്കയും നിരോഷന്‍ ഡിക്ക്വെല്ലയും ശ്രീലങ്കയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന ശ്രദ്ധേയമായ മാറ്റം. അതേസമയം, പ്രധാന ബാറ്റര്‍മാരായ കുശാല്‍ മെന്‍ഡിസിനും പാത്തും നിസങ്കയ്‌ക്കും ടീമില്‍ ഇടം ലഭിച്ചില്ല.

54 ടെസ്റ്റുകളുടെ പരിചയസമ്പത്തുള്ള നിരോഷന്‍ ഡിക്ക്വെല്ല 2023ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് അവസാനമായി ശ്രീലങ്കയ്‌ക്കായി ടെസ്റ്റ് കളിച്ചത്. ദില്‍ഷന്‍ മധുഷങ്കയും 2023ലാണ് ഇതുവരെ കളിച്ച ഏക ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയത്. പാകിസ്ഥാനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന റെഡ്-ബോള്‍ മത്സരം. ലങ്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ വലതുതുടയ്‌ക്ക് പരിക്കേറ്റ കുശാല്‍ മെന്‍ഡിസ് ഇതുവരെ പൂര്‍ണ ഫിറ്റായിട്ടില്ല. കഴിഞ്ഞ മാസം കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ പാത്തും നിസങ്കയും ഇപ്പോഴും വിശ്രമത്തിലാണ്.

സന്നാഹ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ കേശര നുവന്‍തയ്‌ക്കാണ് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. പ്രഭാത് ജയസൂര്യയായിരിക്കും ശ്രീലങ്കയുടെ സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കുക. രമേഷ് മെന്‍ഡിസും നുവന്‍തയും അദ്ദേഹത്തിനൊപ്പം ചേരും. അസിത ഫെര്‍ണാണ്ടോയുടെ നേതൃത്വത്തിലായിരിക്കും പേസ് നിര. ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, മിലന്‍ രത്‌നായകെ, ദില്‍ഷന്‍ മധുഷങ്ക എന്നിവരും പേസ് വിഭാഗത്തിലുണ്ട്.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15ന് ആരംഭിക്കും. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതല്‍ 27 വരെ എസ്എസ്സിയിലാണ് നടക്കുക.

ശ്രീലങ്കയുടെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ടീം

ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), കമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ലഹിരു ഉദാര, നിഷാന്‍ മധുഷങ്ക, ദിനേശ് ചണ്ഡിമല്‍, പസിന്ദു സൂര്യബണ്ഡാര, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, കേശര നുവന്‍ത, മിലന്‍ രത്‌നായകെ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷങ്ക.

Share