പാലക്കാട്: അലനല്ലൂർ അയ്യപ്പൻകാവ് സ്വദേശിനിയായ സഹദിയ നസ്റിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് സഹദിയയുടെ ബന്ധുക്കളുടെ ആവശ്യം.
ഇക്കഴിഞ്ഞ എട്ടിനാണ് എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ വാടകവീട്ടിൽ സഹദിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വർഷം മുമ്പായിരുന്നു സഹദിയയും ജിംഷാദും തമ്മിലുള്ള വിവാഹം.
അസുഖത്തെ തുടർന്ന് ജിംഷാദ് ഒരു മാസമായി ജോലിക്ക് പോയിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നുവെന്നും, ഇതാണ് സഹദിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
എന്നാൽ, ഭർത്താവ് ജിംഷാദും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സഹദിയയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സാമ്പത്തികമായി സമ്മർദത്തിലാക്കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പരാതിയിൽ പറയുന്നു.
സഹദിയയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.















