കൊച്ചി: ഊന്നുകൽ എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലിൽ പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കിയ ശേഷമാണ് അർജുനെ പൊലീസ് എറണാകുളത്തേക്ക് കൊണ്ടുപോയത്.
അർജുൻ ആയങ്കി ഒളിവിൽ കഴിയുന്നതിനിടെ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കണ്ടെത്തി. അർജുന്റെ ബന്ധുവായ കുട്ടന്റെ ഉടമസ്ഥതയിലുള്ള കാറാണ് പിടികൂടിയത്. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ അർജുൻ സഞ്ചരിച്ചിരുന്നത് ഈ വാഹനത്തിലാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്.
അർജുനെ കോടതിയിൽ ഹാജരാക്കിയെങ്കിലും നിലവിലുള്ള റിമാൻഡ് തുടരും. നേരത്തെ കണ്ണൂർ സൈബർ ക്രൈം പൊലീസ് മൂന്ന് ദിവസത്തേക്ക് അർജുനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ തനിച്ചാണ് ചെയ്തതെന്നാണ് അർജുൻ പൊലീസിന് മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.















