തിരുവനന്തപുരം: മെസി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ പേരിൽ നടന്ന കോടികളുടെ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ വി.ഡി. സതീശൻ തയ്യാറാകണം. സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആവശ്യമായ സഹകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു
മെസിയെ കേരളത്തിലെത്തിക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ സഹകരണമുണ്ടെന്നാണ് ഇടനിലക്കാരും സംഘാടകരും അവകാശപ്പെട്ടിരുന്നത്. സംസ്ഥാന സർക്കാരിന്റെ അറിവില്ലാതെ ഇത്തരം കരാറുകൾ എങ്ങനെ ഉണ്ടായി എന്നത് ദുരൂഹമാണ്. വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എന്ത് പങ്കാണുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെസി പദ്ധതിയുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട്ട് അവഗണിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും ഇടനിലക്കാർക്ക് അനുകൂലമായി നിലപാടെടുത്തു. സംസ്ഥാന സർക്കാരിന്റെ പേര് ഉപയോഗിച്ച് നടന്ന ഇടപാടുകളിൽ എംബസികൾക്കും മറ്റ് സംസ്ഥാനങ്ങൾക്കും ബന്ധമുണ്ടോയെന്നും അന്വേഷിക്കണം.
‘ശബരിമല സ്വർണക്കവർച്ച കേസിലേതുപോലെ ഇടതുപക്ഷവുമായി ചേർന്ന് മെസി വിവാദവും ഒരു ഡീലാക്കി മാറ്റരുത്. കേസിന്റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണ്’ എന്നും എസ്. സുരേഷ് പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ടും എസ്. സുരേഷ് സംസ്ഥാന സർക്കാരിനെ വിമർശിച്ചു. കേരളത്തിൽ ഭരണഘടനയാണ് നിലനിൽക്കുന്നത്. കേരളം ഭരിക്കുന്നത് പാണക്കാട്ട് തങ്ങളല്ല. കേരളത്തിൽ നിലനിൽക്കുന്നത് ശരിയത്ത് നിയമവും അല്ല. ഏതെങ്കിലും മത-രാഷ്‌ട്രീയ കേന്ദ്രത്തിന്റെ നിർദേശപ്രകാരമല്ല സർക്കാർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കണം. ദേശീയബോധം ഉയർത്തിപ്പിടിക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ തയ്യാറാകണമെന്നും എസ്. സുരേഷ് ആവശ്യപ്പെട്ടു. കേരളത്തിന്റെ മതേതര മനസ്സിനെയും ഭരണഘടനാ മൂല്യങ്ങളെയും മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















