ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ആന്റണിയെയും വത്സമ്മയെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ അജീഷ് സുഹൃത്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്ത് വിവരം പള്ളി വികാരിയെ അറിയിച്ചതോടെയാണ് സംഭവം നാട്ടുകാരും മറ്റുള്ളവരും അറിയുന്നത്.
സംഭവസ്ഥലത്ത് നാട്ടുകാർ എത്തിയപ്പോഴും അജീഷ് അക്രമാസക്തമായ നിലയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ് നെടുങ്കണ്ടത്ത് നിന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അജീഷിന്റെ കൈയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നേരത്തെ അജീഷ് ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്തിട്ടില്ല. കൈയ്‌ക്കേറ്റ പരിക്ക് ഉൾപ്പെടെയുള്ള സാഹചര്യത്തിൽ ആദ്യം ചികിത്സ നൽകുകയും തുടർന്ന് ചോദ്യം ചെയ്യുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടിനുള്ളിലെ സാഹചര്യങ്ങളും സംഭവത്തിലേക്ക് നയിച്ച കാര്യങ്ങളും പൊലീസ് പരിശോധിക്കും.
ഫൊറൻസിക് സംഘവും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷമായിരിക്കും തുടർനടപടികൾ. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്യും. പ്രതിയുടെ മൊഴിയും നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും അന്വേഷണത്തിൽ നിർണായകമാകും.















