പനീര്‍, നെയ്യ്, ഖോവ ഉള്‍പ്പെടെയുള്ള കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് യുപിയില്‍ സംസ്ഥാനവ്യാപക നിരോധനം

Published by
ജനം വെബ്‌ഡെസ്ക്

ലഖ്നൗ: പനീര്‍, നെയ്യ്, ഖോവ തുടങ്ങിയ കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കും നിര്‍മാണത്തിനും ഉത്തര്‍പ്രദേശില്‍ സംസ്ഥാനവ്യാപക നിരോധനം ഏര്‍പ്പെടുത്തി. പാല്‍ ഉല്‍പ്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നതും പാലിന് പകരം സസ്യജന്യ കൊഴുപ്പുകളും മറ്റ് രാസവസ്തുക്കളും ഉപയോഗിക്കുന്നതും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചത്.

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തെറ്റായ ലേബലുകളോടെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ നേരത്തെ തന്നെ ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണകൂടം (എഫ്എസ്ഡിഎ) പരിശോധനകളും നടപടികളും ശക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകളില്‍ റിഫൈന്‍ഡ് എണ്ണകളും കൊഴുപ്പുകളും സോയാബീനും സോയ ഉല്‍പ്പന്നങ്ങളും ടാല്‍ക്കം പൗഡറും ഡിറ്റര്‍ജന്റുകളും ടൈറ്റാനിയം ഡയോക്‌സൈഡും ലിക്വിഡ് ഗ്ലൂക്കോസും ഹൈഡ്രജന്‍ പെറോക്‌സൈഡും വിവിധ ന്യൂട്രലൈസറുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ച് പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്, 2006 പ്രകാരം പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ അവയുടെ യഥാര്‍ഥ സ്വഭാവത്തിലും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യേണ്ടത്.

പാല്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റുകളിലോ ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ മറ്റ് കൊഴുപ്പുകളുടെയും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തിയാല്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കും. പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അടിയന്തര നിരോധന ഉത്തരവിലൂടെ നിര്‍ത്തിവയ്‌ക്കാനും നിര്‍ദേശമുണ്ട്.

ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ സംഘടിതമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ബിഎന്‍എസ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. സ്ഥാപനത്തിന്റെ ഭക്ഷ്യ ലൈസന്‍സോ രജിസ്‌ട്രേഷനോ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്ന പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളിലും ഹാനികരമായ രാസവസ്തുക്കളോ കൃത്രിമ കൊഴുപ്പുകളോ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ബ്രാന്‍ഡിന്റെ വില്‍പ്പനയ്‌ക്കും ഉത്തര്‍പ്രദേശില്‍ സംസ്ഥാനവ്യാപക നിരോധനം ഏര്‍പ്പെടുത്തും.

Share