ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്‌ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ തീവ്രവാദ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ പഡ്ഗ സ്വദേശിയായ 35കാരനായ ട്രക്ക് ഡ്രൈവറെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

പ്രതിയുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സൊഹൈല്‍ റസാഖ് ഷെയ്ഖാണ് അറസ്റ്റിലായതെന്ന് എടിഎസ് വൃത്തങ്ങള്‍ അറിയിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ ഫര്‍ഹത്തുള്ള ഘോറി, ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസര്‍ എന്നിവരുള്‍പ്പെടെയുള്ള ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകളാണ് ഇയാള്‍ പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ അന്വേഷണത്തിനായി സൊഹൈല്‍ ഷെയ്ഖിനെ പിന്നീട് പഡ്ഗ പോലീസിന് കൈമാറി. സമാനമായ കേസുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരെയും മഹാരാഷ്‌ട്ര എടിഎസ് പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തെ 14 പ്രാദേശിക എടിഎസ് യൂണിറ്റുകളില്‍ നിന്നുള്ള 58 സംഘങ്ങള്‍ 102 പേരെയാണ് ചോദ്യം ചെയ്തത്.

സോഷ്യല്‍ മീഡിയയിലൂടെ ഷഹ്‌സാദ് ഭട്ടി യുവാക്കളെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രാഥമിക അന്വേഷണത്തിലും വിവിധ ഏജന്‍സികളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഷഹ്‌സാദ് ഭട്ടിയും കൂട്ടാളികളായ അജ്മല്‍ ഗുജാര്‍, ഹമ്മദ് മേമന്‍, ആബിദ് ജാട്ട് എന്ന ആബിദ് ചാല്‍, റാണ ഹുനൈന്‍, അഷ്‌റഫ് ബഷീര്‍ ആലം എന്നിവരും ഇന്ത്യയില്‍ ശൃംഖല വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Share