തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിലെ പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കില്ല. പാർലമെൻറ് പാസാക്കുന്ന നിയമങ്ങളോടും ദേശീയ ഗീതത്തോടുള്ള കോൺഗ്രസ് സർക്കാരിന്റെ അവഗണനയിലും അതൃപ്തി രേഖപ്പെടുത്തിയാണ് പിൻമാറ്റം. കൂടാതെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽഎ, വി മുരളീധരൻ എം.എൽഎ, മേയർ അഡ്വ. വി.വി രാജേഷ് എന്നിവരും പരിപാടിയിൽ നിന്നും വിട്ടുനിന്നു.
ഓഗസ്റ്റ് 18ന് നടന്ന ചടങ്ങിൽ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ചടങ്ങിൽ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യുക. നേരത്തെ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിലെ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
പാർലമെന്റ് പാസാക്കുന്ന നിയമങ്ങളോടും കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങളോടുമുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടുമാണ് കേന്ദ്രമന്ത്രിയുടെ കടുത്ത തീരുമാനത്തിന് പിന്നിൽ. സ്വാതന്ത്ര്യദിനാഘോഷത്തിൽ കേരള സർക്കാർ ഔദ്യോഗിക പരിപാടികളിൽ ‘വന്ദേമാതരം’ ആലപിക്കാതിരുന്നത് വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു. ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിന ചടങ്ങിലും ജില്ലാതല സർക്കാർ പരിപാടികളിലും വന്ദേമാതരം ഉൾപ്പെടുത്തിയിരുന്നില്ല. ദേശീയഗാനം മാത്രമാണ് പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നത്.
കേന്ദ്രത്തിന്റെ നിർദേശപ്രകാരം സ്വാതന്ത്ര്യദിന പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സർക്കാർ അത് പാലിച്ചില്ല. ഇതോടെ കേന്ദ്ര-സംസ്ഥാന ബന്ധത്തിൽ പുതിയ തർക്കത്തിന് വഴിയൊരുങ്ങുകയായിരുന്നു.
ദേശീയഗീതത്തോട് സർക്കാർ അവഗണനയിൽ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിനുള്ളിലും വ്യത്യസ്ത നിലപാടുകൾ ഉയർന്നിരുന്നു.















