കരുവാറ്റ കൊലപാതകം: 13കാരിയെ ഒഴിവാക്കി മൂന്ന് പ്രതികളെയും മുതിർന്നവരായി വിചാരണ ചെയ്യണമെന്ന് പൊലീസ്; ക്രൂരത കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്

Published by
ജനം വെബ്‌ഡെസ്ക്

ഹരിപ്പാട്: കരുവാറ്റയിൽ വയോധികൻ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക നീക്കവുമായി പൊലീസ്. കേസിലെ 13കാരിയായ പെൺകുട്ടിയെ ഒഴികെ മറ്റ് മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. 18 വയസിന് താഴെയുള്ളവരായതിനാൽ നിലവിൽ പ്രതികൾക്കെതിരെ ബലനീതി നിയമപ്രകാരമാണ് നടപടികൾ പുരോഗമിക്കുക. എന്നാൽ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യാൻ നിയമം അനുവദിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് പൊലീസ് റിപ്പോർട്ട് നൽകും.

കേസിലെ മൂന്ന് ആൺപ്രതികൾക്കും 16, 17 വയസാണ് പ്രായം. കൊലപാതകം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ കൊല്ലത്തുനിന്ന് കരുവാറ്റയിലെത്തിയതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. കൊലപാതകത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് 13കാരിയായ പെൺകുട്ടിയാണെന്നും പൊലീസ് പറയുന്നു.

ശിവൻകുട്ടിയെ കൊലപ്പെടുത്താൻ പ്രതികൾ മുൻകൂട്ടി തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പൊളിച്ച് അകത്തുകടന്ന ശേഷം വലിയ കല്ലുപയോഗിച്ച് ശിവൻകുട്ടിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഓട് പൊളിച്ചപ്പോൾ വീടിന്റെ സീലിങ് തടസമായി മാറിയതോടെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് വീടിന്റെ പിന്നിലെ വെന്റിലേറ്റർ വഴിയാണ് പ്രതികൾ അകത്തുകയറിയത്. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനും തെളിവുകൾ പരമാവധി ഇല്ലാതാക്കാനും കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് സംഘം എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വിരലടയാളങ്ങൾ ലഭിക്കാതിരിക്കാനായി കൈയുറ ധരിച്ചിരുന്നു. മാത്രമല്ല, കൊലപാതകത്തിന് ശേഷം വീടിനുള്ളിലും പരിസരത്തും മുളകുപൊടി വിതറുകയും ചെയ്തു.

കൊലപാതകത്തിന് പിന്നിൽ മോഷണമാണെന്ന് അന്വേഷണ സംഘത്തെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ ശിവൻകുട്ടിയുടെ കൈകളും കാലുകളും തുണികൾ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു.

കുറ്റകൃത്യത്തിന്റെ ആസൂത്രണവും നടപ്പാക്കിയ രീതിയും കണക്കിലെടുക്കുമ്പോൾ ഇത് സാധാരണ കൗമാരക്കുറ്റമായി കാണാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. സിനിമകളിൽ കാണുന്നതുപോലുള്ള പ്രൊഫഷണൽ രീതിയിലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന നിയമപരമായ പരിരക്ഷയ്‌ക്കുള്ളിൽ മാത്രം കേസ് ഒതുങ്ങരുതെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും ക്രൂരതയും പരിഗണിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 13കാരിയെ ഒഴികെയുള്ള മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ആവശ്യവുമായി ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണ്.

Share