തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേരള പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ വൈകീട്ടാണ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി ഗവർണർ വിശദീകരണം തേടിയത്.
ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടിയെന്നാണ് വിവരം. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും അന്വേഷണം എവിടെവരെയെത്തിയെന്നും ഗവർണർ പിഎസ്‌സി സെക്രട്ടറിയോട് ചോദിച്ചറിഞ്ഞു.
അന്വേഷണവുമായി പിഎസ്‌സി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി ഗവർണറെ അറിയിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികളോ ആരോപണങ്ങളോ ഉയർന്നാൽ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് സംവിധാനം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ് നിലവിലെ പതിവ് രീതി.
പിഎസ്‌സി പോലുള്ള ഭരണഘടനാ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഗവർണർ നേരിട്ട് രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടുന്നത് അസാധാരണമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിൽക്കുകയാണ്.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശക്തമായി ഉയരുന്നതിനിടെയാണ് ഗവർണറുടെ നേരിട്ടുള്ള ഇടപെടൽ.
സർക്കാരിന്റെ അറിവില്ലാതെ ഗവർണർ നേരത്തെ ഡിജിപിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സി സെക്രട്ടറിയെയും ഗവർണർ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.
പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യതയെ ബാധിക്കുന്ന ആരോപണങ്ങളിൽ ഗവർണർ നേരിട്ട് വിവരങ്ങൾ തേടുന്നത് വിഷയത്തിന് കൂടുതൽ രാഷ്‌ട്രീയ-ഭരണപരമായ പ്രാധാന്യം നൽകിയിരിക്കുകയാണ്. അന്വേഷണത്തിന്റെ പുരോഗതിയും ഇതുവരെ സ്വീകരിച്ച നടപടികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.















