കണ്ണൂർ: കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചതോടെയാണ് നടപടി.
അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾക്ക് ജാമ്യം ലഭിച്ചാൽ സമാനമായ കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കാപ്പ ചുമത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
അർജുനെ ഉടൻ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാനും, തുടർന്ന് കരുതൽ തടങ്കലിന്റെ ഭാഗമായി സെൻട്രൽ ജയിലിൽ പാർപ്പിക്കാനുമാണ് പോലീസിന് നൽകിയിരിക്കുന്ന നിർദേശം.
പോലീസിനെയും ആഭ്യന്തര വകുപ്പ് മന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ ദിവസങ്ങൾക്ക് മുമ്പാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നായിരുന്നു അറസ്റ്റ്.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എറണാകുളം ജില്ലയിലെ കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സംഘം ചേർന്നുവെന്ന സംശയത്തെ തുടർന്ന് അർജുൻ ആയങ്കിയെയും സംഘത്തെയും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കും ഊന്നുകൽ എസ്.എച്ച്.ഒയ്‌ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നടത്തിയെന്നാണ് പോലീസ് പറയുന്നത്.
ഇതുമായി ബന്ധപ്പെട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹൈക്കോടതി മുഖേന മുൻകൂർ ജാമ്യത്തിന് അർജുൻ ആയങ്കി ശ്രമിച്ചെങ്കിലും ഹർജി കോടതി തള്ളി. ഇതിന് ശേഷവും പോലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുന്നത് തുടർന്നതോടെയാണ് അറസ്റ്റ് നടപടിയിലേക്ക് പോലീസ് നീങ്ങിയത്.
തുടർച്ചയായ ക്രിമിനൽ കേസുകളും ജാമ്യത്തിലിറങ്ങിയ ശേഷമുള്ള നടപടികളും ചൂണ്ടിക്കാട്ടിയാണ് അർജുൻ ആയങ്കിക്കെതിരെ ഇപ്പോൾ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ നടപടി സ്വീകരിച്ചിരിക്കുന്നത്.















