ന്യൂഡൽഹി: ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് അമേരിക്കൻ സർക്കാരിനോട് ശുപാർശ ചെയ്ത യുഎസ് കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. പാകിസ്താനിൽ ജനിച്ച അമേരിക്കൻ പൗരനും പാകിസ്താൻ ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ്. ഇയാൾക്ക് എല്ലാം പാർട്ടിയിലും ഉൾപ്പെട്ട പാകിസ്ഥാൻ രാഷ്‌ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ട്.
USCIRF-ന്റെ പരാമർശങ്ങൾ അപകീർത്തികരവും പ്രകോപനപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ വ്യക്തമാക്കി. USCIRF പക്ഷപാതപരമായ നിലപാടുള്ള സംഘടനയാണെന്നും സ്വന്തം അജണ്ടകൾക്കനുസരിച്ചാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ജയ്‌സ്‌വാൾ വിമർശിച്ചു. ഇന്ത്യയുടെ ബഹുസ്വരമായ സാമൂഹിക ഘടനയും വിവിധ വിഭാഗങ്ങൾക്കിടയിലെ സൗഹാർദ്ദപരമായ ബന്ധങ്ങളും മനസ്സിലാക്കാൻ USCIRF തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ നിലപാടുകളിൽനിന്ന് ഇന്ത്യ അകലം പാലിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ ഫെഡറൽ സർക്കാരിന് കീഴിലുള്ള സ്വതന്ത്ര ഏജൻസിയാണ് USCIRF. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റിനും സ്റ്റേറ്റ് സെക്രട്ടറിക്കും കോൺഗ്രസിനും നയപരമായ ശുപാർശകൾ നൽകുകയാണ് സംഘടനയുടെ പ്രധാന ചുമതല.. ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (Country of Particular Concern) ആയി പ്രഖ്യാപിക്കണമെന്നായിരുന്നു മാർച്ചിൽ പുറത്തുവന്ന USCIRF വാർഷിക റിപ്പോർട്ടിലെ അതിവിചിത്രമായ ശുപാർശ.
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനം വിലക്കണമെന്നാവശ്യപ്പെട്ടും USCIRF രംഗത്തെത്തിയിരുന്നു . ഓഗസ്റ്റ് 29ന് ന്യൂയോർക്കിൽ നടക്കുന്ന ‘യൂണിവേഴ്‌സൽ വൺനസ് സെലിബ്രേഷൻസിൽ’ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് അമേരിക്കയിലെത്തുന്നത്. ഭാഗവതിന്റെ സന്ദർശനത്തിന് അമേരിക്കൻ സർക്കാർ നയതന്ത്രപരമായ പരിഗണനകൾ നൽകാൻ പാടില്ലെന്നും ആർഎസ്എസ് നേതാക്കൾക്ക് ഉന്നതതല കൂടിക്കാഴ്ചകൾ അനുവദിക്കരുതെന്നും USCIRF കമ്മിഷണർമാർ ആവശ്യപ്പെട്ടിരുന്നു.
USCIRF-ന്റെ പുതിയ ശുപാർശ ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സംഘടനയുടെ പരാമർശങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിലേക്കുള്ള അനാവശ്യ ഇടപെടലാണെന്ന വിമർശനവും ശക്തമാകുന്നു.















