തിരുവനന്തപുരം: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയ പരാമർശത്തിൽ അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ. അത്യന്തം അധിക്ഷേപകരവും പ്രകോപനപരവുമായ പരാമർശം കേരളത്തിന്റെ മതവിശ്വാസങ്ങളെയും കോടിക്കണക്കിന് അയ്യപ്പഭക്തരുടെയും വിശ്വാസത്തെയും അവഹേളിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിക്ക് ഏത് വിഷയത്തിലും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ മതവിശ്വാസത്തെയും ആരാധനാമൂർത്തികളെയും സ്ത്രീത്വത്തെയും അപമാനിക്കാൻ ആർക്കും അവകാശമില്ലെന്ന് കുമ്മനം വ്യക്തമാക്കി. പ്രത്യേകിച്ച് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും സംബന്ധിച്ച് ലൈംഗിക അധിക്ഷേപത്തിന്റെ ഭാഷ ഉപയോഗിക്കുന്നത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിൽ സണ്ണി എം. കപിക്കാട് മുമ്പും വിശ്വാസികൾക്കെതിരായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കുമ്മനം ആരോപിച്ചു. 2018-ലെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും വിവിധ വിഷയങ്ങളിലും അദ്ദേഹം പരസ്യമായി അധിക്ഷേപ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇപ്പോൾ പുറത്തുവരുന്ന പരാമർശത്തെ ഒറ്റപ്പെട്ട വാക്കുപിഴയായി മാത്രം കാണാനാകില്ലെന്നും കുമ്മനം പറഞ്ഞു.
വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സണ്ണി എം. കപിക്കാട് നടത്തിയ പ്രസ്താവനയുടെ പൂർണ വീഡിയോയും പ്രസംഗത്തിന്റെ സാഹചര്യവും പരിശോധിച്ച് നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം, ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ കേരളത്തിൽ മതവിദ്വേഷമോ വിശ്വാസികൾക്കിടയിൽ സംഘർഷമോ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമമുണ്ടോയെന്നും പരിശോധിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
പ്രസ്താവന ഒറ്റപ്പെട്ടതാണോ അതോ തുടർച്ചയായ ഒരു ആശയപ്രചാരണത്തിന്റെ ഭാഗമാണോ എന്നതും സംസ്ഥാന പോലീസ് പരിശോധിക്കണം. അയ്യപ്പഭക്തരുടെ വിശ്വാസത്തെ അപമാനിക്കുന്നതും മാളികപ്പുറത്തമ്മയെ ലൈംഗികമായി അധിക്ഷേപിക്കുന്നതുമായ പരാമർശങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
“വിശ്വാസത്തിനെതിരെ അഭിപ്രായം പറയുന്നതും വിശ്വാസത്തെ അധിക്ഷേപിക്കുന്നതും രണ്ടും രണ്ടാണ്. വിമർശനത്തിനും അധിക്ഷേപത്തിനും ഇടയിലുള്ള അതിർത്തി എല്ലാവരും പാലിക്കണം”, കുമ്മനം വ്യക്തമാക്കി.
സംഭവത്തിൽ ബിജെപി നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സണ്ണി എം. കപിക്കാടിന്റെ പ്രസ്താവനയ്‌ക്കെതിരെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ബിജെപി പരാതി നൽകും. പ്രസ്താവനയുടെ ഉള്ളടക്കം പരിശോധിച്ച് നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ കോടിക്കണക്കിന് വിശ്വാസികളുടെ ആരാധനാമൂർത്തികളെയും വിശ്വാസങ്ങളെയും അധിക്ഷേപിക്കാൻ അനുവദിക്കരുതെന്നും കേരളത്തിൽ നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















