മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. യുക്തിപരമായ ചിന്തയും വിവേകപൂർവമായ തീരുമാനങ്ങളുമുള്ള നേതാവാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാളാണ് മോദിയെന്നും ബെൽജിയം പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മുംബൈയിൽ നടന്ന ഇന്ത്യ-ബെൽജിയം ഉന്നതതല ചർച്ചയിലാണ് ബാർട്ട് ഡി വെവറിന്റെ പരാമർശം. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ച ചെയ്തത്.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിലുള്ള സന്തോഷവും ബെൽജിയം പ്രധാനമന്ത്രി പങ്കുവെച്ചു. പല ലോകനേതാക്കളുടെയും പ്രസംഗങ്ങൾ കേൾക്കുമ്പോൾ ഭയവും ആശങ്കയും തോന്നാറുണ്ട്. എന്നാൽ മോദി സംസാരിക്കുമ്പോൾ അദ്ദേഹം പറയുന്നത് പിന്തുടരണമെന്ന തോന്നലാണ് ഉണ്ടാകുന്നതെന്നും ഡി വെവർ പറഞ്ഞു. ‘അദ്ദേഹം ജ്ഞാനിയായ നേതാവാണ്. ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാളായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്’, ബെൽജിയം പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ പരോക്ഷമായി വിമർശിച്ചും ഡി വെവർ രംഗത്തെത്തി. വിപണികൾ അടച്ചിടാനും വ്യാപാരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ചിലർ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചിലർ ഏകപക്ഷീയമായാണ് താരിഫ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. തിങ്കളാഴ്ച ഒരു തീരുമാനം എടുക്കുകയും ബുധനാഴ്ച അത് പിൻവലിക്കുകയും ശനിയാഴ്ച വീണ്ടും നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബാർട്ട് ഡി വെവറും തമ്മിലുള്ള ചർച്ചയിൽ തീരുമാനമായി. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ലെറ്റർ ഓഫ് ഇന്റന്റിലും ബെൽജിയൻ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് ഇൻഡസ്ട്രി അസോസിയേഷനും സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സും തമ്മിലുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
2025 ഫെബ്രുവരിയിൽ ബെൽജിയം പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ഡി വെവറിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയുടെ വ്യാപാര പങ്കാളിത്തം കൂടുതൽ വൈവിധ്യവത്കരിക്കാനുള്ള നീക്കത്തിനും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും സന്ദർശനം പ്രാധാന്യമർഹിക്കുന്നു.















