വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: വിവാഹാലോചനയിലൂടെ പരിചയപ്പെട്ട് വിശ്വാസം നേടിയ ശേഷം വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ജര്‍മനിയിലെ ബെര്‍ലിനില്‍ നേത്രരോഗവിദഗ്ധനായി ജോലി ചെയ്യുകയാണെന്ന് അവകാശപ്പെട്ടയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് ഡോക്ടറുടെ പരാതി. റിച്ചാര്‍ഡ്സ് ടൗണ്‍ സ്വദേശിനിയായ ഡോക്ടര്‍ 2025 ഡിസംബര്‍ 20നാണ് വിവാഹാലോചനാ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ‘ഡോ. ഗണേഷ് ബര്‍മന്‍’ എന്ന് പരിചയപ്പെടുത്തിയ ഒരാളില്‍ നിന്ന് മറുപടി ലഭിച്ചു.

ബെര്‍ലിനില്‍ താമസിക്കുന്ന നേത്രരോഗവിദഗ്ധനാണെന്നും വിവാഹമോചിതനാണെന്നും ഏഴ് വയസുള്ള മകള്‍ ബോര്‍ഡിങ് സ്‌കൂളിലാണെന്നും ഇയാള്‍ അവകാശപ്പെട്ടു. മാതാപിതാക്കള്‍ ഇംഗ്ലണ്ടിലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തി ഡല്‍ഹിയില്‍ ആശുപത്രി ആരംഭിക്കാനാണ് പദ്ധതിയെന്നും ഇയാള്‍ ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന് വാട്സ്ആപ്പ് കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും ഇരുവരും നിരന്തരം ബന്ധപ്പെട്ടു. വിവാഹത്തെക്കുറിച്ചും ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുന്ന ആശുപത്രിയെക്കുറിച്ചും സംസാരിച്ചാണ് ഇയാള്‍ ഡോക്ടറുടെ വിശ്വാസം നേടിയെടുത്തതെന്നാണ് പരാതി.

തുടര്‍ന്നാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം ആരംഭിച്ചത്. ഇന്ത്യയിലേക്ക് പണം കൈമാറുന്നതിനിടെ അന്താരാഷ്‌ട്ര ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായെന്നായിരുന്നു ഇയാളുടെ വാദം. ആശുപത്രി ആരംഭിക്കാന്‍ പണം ആവശ്യമുണ്ടെന്നും ഇന്ത്യയിലെ വിവിധ ഏജന്റുമാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വിശ്വാസം നേടിയിരുന്നതിനാല്‍ ഡോക്ടര്‍ പല ഘട്ടങ്ങളിലായി പണം കൈമാറി. ജനുവരി 9 മുതല്‍ 24 വരെ വിവിധ ഇടപാടുകളിലായി 22.2 ലക്ഷം രൂപയാണ് കൈമാറിയത്. ഇതിനായി ബന്ധുവില്‍ നിന്ന് പോലും ഡോക്ടര്‍ പണം കടം വാങ്ങിയതായി പരാതിയില്‍ പറയുന്നു.

എന്നാല്‍ പണം കൈമാറിയതിന് ശേഷവും ഇയാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ക്ക് സംശയം തോന്നി. വിവാഹാലോചനയെയും ആശുപത്രി പദ്ധതിയെയും കുറിച്ച് നടത്തിയ പരിശോധനയിലാണ് താന്‍ തട്ടിപ്പിനിരയായതായി മനസ്സിലായതെന്നാണ് ഡോക്ടര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവരസാങ്കേതിക നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വഞ്ചനാ വകുപ്പുകള്‍ പ്രകാരവും ബെംഗളൂരു ഈസ്റ്റ് സൈബര്‍ പോലീസ് കേസെടുത്തു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും പ്രതി ഉപയോഗിച്ച ഫോണ്‍ നമ്പറുകളും ആശയവിനിമയങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Share
Published by
ജനം വെബ്‌ഡെസ്ക്