ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ബഹിരാകാശ ഏജന്‍സി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തള്ളി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. ഐ.എസ്.ആര്‍.ഒയുടെ പ്രാധാന്യം കുറയ്‌ക്കുകയോ സ്ഥാപനം സ്വകാര്യവത്കരിക്കുകയോ ചെയ്യുകയല്ല കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയാണ് ബഹിരാകാശ ഏജന്‍സി വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. ഐ.എസ്.ആര്‍.ഒ നേതൃത്വം നല്‍കുന്ന ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വിശദീകരണത്തില്‍ പറയുന്നു.

കൂടുതല്‍ വലിയ ബഹിരാകാശ ദൗത്യങ്ങളിലേക്കും പദ്ധതികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യമെന്നും ഏജന്‍സി വ്യക്തമാക്കി. ഇന്ത്യന്‍ ബഹിരാകാശ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐ.എസ്.ആര്‍.ഒയിലെ ഒന്‍പത് ജീവനക്കാരുടെ സംഘടനകള്‍ ചെയര്‍മാന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എസ്.ആര്‍.ഒയുടെ വിശദീകരണം.

സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കുന്നതില്‍ ഇന്‍-സ്‌പേസ് പ്രധാന പങ്ക് വഹിക്കുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ഐ.എസ്.ആര്‍.ഒ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളുടെ വാണിജ്യവത്കരണത്തിന് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് നേതൃത്വം നല്‍കുമെന്നും വിശദീകരണത്തില്‍ പറയുന്നു. പുതിയ ബഹിരാകാശ നയം രാജ്യത്തെ ബഹിരാകാശ വിപണിയുടെ വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയെന്നും ഐ.എസ്.ആര്‍.ഒ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയ്‌ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിലൂടെ രാജ്യത്തെ ബഹിരാകാശ ആവാസവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഏജന്‍സി വ്യക്തമാക്കി.

ഐ.എസ്.ആര്‍.ഒയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണം കൂടുതല്‍ വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും. സ്വന്തം ബഹിരാകാശ നിലയം, ചാന്ദ്രദൗത്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വമ്പന്‍ പദ്ധതികളിലേക്കാണ് ഐ.എസ്.ആര്‍.ഒയുടെ ശ്രദ്ധയെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയെ ബഹിരാകാശ രംഗത്തേക്ക് കൂടുതല്‍ കൊണ്ടുവരുന്നത് ഐ.എസ്.ആര്‍.ഒയുടെ പ്രാധാന്യം കുറയ്‌ക്കുന്നതിനല്ലെന്നും മറിച്ച് രാജ്യത്തിന്റെ മൊത്തം ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തുന്നതിനാണെന്നുമാണ് ഏജന്‍സിയുടെ വിശദീകരിച്ചു.

Share
Published by
ജനം വെബ്‌ഡെസ്ക്