ന്യൂഡൽഹി: സ്ത്രീയാണെന്ന കാരണത്താൽ മാത്രം ജോലി നിഷേധിച്ച കേസിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. എൽപിജി ഫില്ലിങ് പ്ലാന്റിലെ റീഫില്ലിങ് ഹെൽപ്പർ/കാഷ്വൽ ഖലാസി തസ്തികയിലേക്കുള്ള നിയമനമാണ് യുവതിക്ക് നിഷേധിച്ചത്.
ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ത്രീയാണെന്ന കാരണത്താൽ മാത്രം ഒരു ഉദ്യോഗാർഥിയെ ഒഴിവാക്കുന്നത് അവരുടെ മാന്യതയെയും അവകാശങ്ങളെയും അപമാനിക്കുന്ന നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു.
വീടുകളിൽ സ്ത്രീകൾ പതിവായി എൽപിജി സിലിണ്ടറുകൾ ഉയർത്തുകയും മാറ്റിവയ്‌ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സിലിണ്ടർ ഉയർത്തേണ്ട ജോലിയായതിനാൽ സ്ത്രീക്ക് അത് ചെയ്യാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പഞ്ചാബിലെ ഗൂഡ ഗ്രാമത്തിൽ നിന്നുള്ള സ്ത്രീ ഉൾപ്പെടെ 49 പേരെയാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രാദേശിക സമിതി ഫില്ലിങ് പ്ലാന്റിലെ ജോലികൾക്കായി ശുപാർശ ചെയ്തത്. ഇതിൽ 43 പേർക്ക് നിയമനം ലഭിച്ചെങ്കിലും പരാതിക്കാരിക്ക് നിയമന ഉത്തരവ് ലഭിച്ചില്ല.
ആവശ്യമായ യോഗ്യതകൾ പരാതിക്കാരിക്കുണ്ടെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നു. കൂടാതെ, സ്ത്രീയായതിനാലാണ് നിയമനം നൽകാതിരുന്നതെന്ന് പ്രതിഭാഗം സാക്ഷിയുടെ മൊഴിയിൽനിന്ന് വ്യക്തമാകുന്നതായും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കാഷ്വൽ ജീവനക്കാരി, അഡ്മിനിസ്ട്രേറ്റീവ് തസ്തിക അല്ലെങ്കിൽ പ്യൂൺ എന്നീ തസ്തികകളിലൊന്നിൽ നിയമനം നൽകാൻ വിചാരണക്കോടതി നിർദേശിച്ചു.
എന്നാൽ അപ്പീൽ കോടതി വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. പരാതിക്കാരിയുടെ പേര് ശുപാർശ പട്ടികയിൽ മാത്രമാണ് ഉണ്ടായിരുന്നതെന്നും അന്തിമ നിയമനം നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തുടർന്ന് കേസ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെത്തി. 2025 ഒക്ടോബർ 14ന് ഹൈക്കോടതിയും അപ്പീൽ കോടതിയുടെ നിലപാട് ശരിവച്ചു. നിയമനം ആവശ്യപ്പെടാൻ പരാതിക്കാരിക്ക് നിയമപരമായോ സ്വതസിദ്ധമായോ അവകാശമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഒടുവിൽ സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം
എന്നാൽ സുപ്രീംകോടതി പരാതിക്കാരിയുടെ അവകാശം അംഗീകരിച്ചു. വർഷങ്ങളോളം നിയമപോരാട്ടം നടത്തിയപ്പോഴേക്കും അവർ വിരമിക്കൽ പ്രായത്തിലെത്തിയിരുന്നു.
ഈ സാഹചര്യത്തിൽ ഇപ്പോൾ നേരിട്ട് ജോലി നൽകുന്നതിന് പകരം 12 ലക്ഷം രൂപ ഒറ്റത്തവണ നഷ്ടപരിഹാരമായി നൽകുന്നതാണ് ഉചിതമെന്ന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.
സ്ത്രീയായതിന്റെ പേരിൽ മാത്രം തൊഴിൽ അവസരം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവും കേസിൽ സുപ്രീംകോടതി രേഖപ്പെടുത്തി.















