കൊട്ടാരക്കര: കൊല്ലം ജില്ലയിലെ വിവിധയിടങ്ങളിൽ സ്കൂൾ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് സ്കൂട്ടറിൽ സഞ്ചരിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. മാസങ്ങളായി പൊലീസ് തിരഞ്ഞിരുന്ന പുത്തൂർ ആലയ്‌ക്ക ജംഗ്ഷൻ ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫിനെയാണ് കൊല്ലം റൂറൽ ഡാൻസഫ് സംഘം പിടികൂടിയത്.
ഈസ്റ്റ് കല്ലട, ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനികളാണ് അതിക്രമത്തിന് ഇരയായത്. ഇവരുടെ പരാതിയിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയായിരുന്നു.
നീല നിറത്തിലുള്ള മാസ്റ്ററോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ ചെളി പുരട്ടിയും പ്ലേറ്റ് മറച്ചുവച്ചുമാണ് ഇയാൾ യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആളൊഴിഞ്ഞ ബൈറോഡുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും സഞ്ചരിച്ച് ഒറ്റയ്‌ക്ക് നടന്നു പോകുന്ന പെൺകുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
അതിക്രമത്തിനിരയായ കുട്ടികൾ നൽകിയ പ്രതിയുടെ രൂപവിവരങ്ങൾ, വിവിധ സ്ഥലങ്ങളിലെ 400ഓളം സിസിടിവി ദൃശ്യങ്ങൾ, വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത മാസ്റ്ററോ വാഹനങ്ങളുടെ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നമ്പർ പ്ലേറ്റിലെ വ്യക്തതക്കുറവും മുഖം തിരിച്ചറിയാൻ കഴിയുന്ന ദൃശ്യങ്ങൾ ലഭിക്കാത്തതും അന്വേഷണത്തിന് വെല്ലുവിളിയായി.
കുറ്റകൃത്യങ്ങൾക്ക് ശേഷം വിവിധ വഴികളിലൂടെ സഞ്ചരിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി അന്വേഷണസംഘം പറഞ്ഞു. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും തിരുവനന്തപുരം ജില്ലയുടെ അതിർത്തി മേഖലകളിലും പൊലീസ് സംഘം വ്യാപകമായി അന്വേഷണം നടത്തിയിരുന്നു.















