നാഗർകോവിൽ: നൂറ്റാണ്ടുകൾ പിന്നിട്ട പാരമ്പര്യത്തിന്റെയും തിരുവിതാംകൂറിലെ രാജകീയ ആചാരങ്ങളുടെയും ഓർമകൾ പുതുക്കി പദ്മനാഭപുരത്ത് നിന്ന് അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഒക്ടോബർ 9ന് തുടക്കമാകും. ഭക്തിയും പാരമ്പര്യവും രാജാചാരങ്ങളും ഒരുമിക്കുന്ന ഈ യാത്രയിൽ സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുൻ ഉദിത്തനങ്കദേവി എന്നീ ദേവസ്വരൂപങ്ങളാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്.
യാത്രയ്‌ക്ക് മുന്നോടിയായി ഒക്ടോബർ 8ന് രാവിലെ ഏഴിനും എട്ടിനും മധ്യേ ശുചീന്ദ്രം ക്ഷേത്രത്തിൽനിന്ന് മുൻ ഉദിത്തനങ്കദേവി പുറപ്പെടും. വഴിനീളെ ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങുന്ന ദേവസ്വരൂപം ഉച്ചയോടെ ചുങ്കങ്കടയിൽ വിശ്രമിക്കും. തുടർന്ന് വൈകിട്ടോടെ കൽക്കുളം നീലകണ്ഠ പെരുമാൾ ക്ഷേത്രത്തിലെത്തും.
ഒക്ടോബർ 9ന് രാവിലെ എട്ടോടെ പദ്മനാഭപുരം കൊട്ടാരത്തിൽ ആചാരപൂർവമായ കൈമാറ്റച്ചടങ്ങുകൾ നടക്കും. തുടർന്ന് തേവാരക്കെട്ടിൽനിന്ന് സരസ്വതിദേവിയെ ആനപ്പുറത്തും വേളിമല കുമാരസ്വാമിയെയും ശുചീന്ദ്രം മുൻ ഉദിത്തനങ്കദേവിയെയും പല്ലക്കുകളിലുമാണ് എഴുന്നള്ളിക്കുക. ഉച്ചയോടെ കേരളപുരം ശ്രീ മഹാദേവക്ഷേത്രത്തിലെത്തി വിശ്രമിച്ചശേഷം വൈകിട്ടോടെ ഘോഷയാത്ര കുഴിത്തുറ മഹാദേവക്ഷേത്രത്തിലെത്തും.
ഒക്ടോബർ 10ന് രാവിലെ കുഴിത്തുറയിൽനിന്ന് യാത്ര തുടരും. രാവിലെ 11ഓടെ കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിലെത്തുന്ന ഘോഷയാത്ര തുടർന്ന് പാറശ്ശാല മഹാദേവക്ഷേത്രത്തിലെത്തും. അവിടെ വിശ്രമിച്ചശേഷം വൈകിട്ടോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തും.
ഒക്ടോബർ 11ന് രാവിലെ ഏഴിന് നെയ്യാറ്റിൻകരയിൽനിന്ന് യാത്ര പുനരാരംഭിക്കും. ഉച്ചയോടെ നേമം വില്ലേജ് ഓഫീസിൽ വിശ്രമിച്ചശേഷം വൈകിട്ട് നാലോടെ സരസ്വതിദേവിയും കുമാരസ്വാമിയും കരമന അമ്മൻ ക്ഷേത്രത്തിലെത്തും. ഇവിടെ പ്രധാന ആചാരങ്ങളിലൊന്നായ കുമാരസ്വാമിയെ പല്ലക്കിൽനിന്ന് ഇറക്കി വെള്ളിക്കുതിരപ്പുറത്ത് അലങ്കരിക്കുന്ന ചടങ്ങ് നടക്കും.
അതേസമയം, മുൻ ഉദിത്തനങ്കദേവി കിള്ളിപ്പാലത്തെ ഉജ്ജയിനി അമ്മൻ ക്ഷേത്രത്തിലെത്തും. തുടർന്ന് സരസ്വതിദേവിയും കുമാരസ്വാമിയും കരമനയിൽനിന്ന് കിള്ളിപ്പാലത്തെത്തി മുൻ ഉദിത്തനങ്കദേവിയോടൊപ്പം ചേരും. ഭക്തജനങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മൂന്ന് ദേവസ്വരൂപങ്ങളും വൈകിട്ട് ഏഴോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ നവരാത്രി മണ്ഡപത്തിലെത്തും.
ഇവിടെ സരസ്വതിദേവിയെ നവരാത്രി പൂജയ്‌ക്കായി നവരാത്രി മണ്ഡപത്തിൽ കുടിയിരുത്തും. കുമാരസ്വാമിയും മുൻ ഉദിത്തനങ്കദേവിയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് പ്രദക്ഷിണംവച്ച് യഥാക്രമം ആര്യശാല ദേവീക്ഷേത്രത്തിലും ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്‌ക്കായി കുടിയിരിക്കും.
ഇതോടെ അനന്തപുരിയിൽ ഒമ്പത് രാത്രികളും പത്ത് പകലുകളും നീളുന്ന നവരാത്രി പൂജകൾക്ക് തുടക്കമാകും. തിരുവിതാംകൂറിലെ രാജപാരമ്പര്യവും ക്ഷേത്രാചാരങ്ങളും ഭക്തിയുടെ ആഴവും ഒരുമിക്കുന്ന ഈ അപൂർവ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് ഭക്തരാണ് തലസ്ഥാനത്ത് എത്തുന്നത്.
നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമായ ഒക്ടോബർ 21നും പ്രധാന ആചാരങ്ങൾ തുടരും. രാവിലെ എട്ടിന് ആര്യശാല ദേവീക്ഷേത്രത്തിൽനിന്ന് കുമാരസ്വാമിയെ വെള്ളിക്കുതിരയിൽ അലങ്കരിച്ച് പൂജപ്പുര മണ്ഡപത്തിലേക്ക് വേട്ടയ്‌ക്കായി എഴുന്നള്ളിക്കും. വൈകിട്ട് നാലോടെ അവിടെനിന്ന് മടങ്ങുന്ന ഘോഷയാത്ര ചാല ഇലക്കട റോഡിൽ ചെന്തിട്ട ദേവീക്ഷേത്രത്തിൽനിന്ന് എത്തുന്ന മുൻ ഉദിത്തനങ്കദേവിയെയും കൂട്ടിച്ചേർക്കും.
വൈകിട്ട് ഏഴോടെ മൂന്ന് ദേവസ്വരൂപങ്ങളും വീണ്ടും നവരാത്രി മണ്ഡപത്തിന് മുന്നിലെത്തും. തുടർന്ന് വലിയ തമ്പുരാന്റെ കാണിക്ക സമർപ്പിക്കുകയും മടക്കയാത്രയ്‌ക്കുള്ള അനുമതി വാങ്ങുകയും ചെയ്തശേഷം ദേവസ്വരൂപങ്ങളെ അവരവരുടെ പൂജാസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിക്കും.
ഒക്ടോബർ 22ന് ഒരു ദിവസത്തെ നല്ലിരിപ്പിനുശേഷം, പ്രത്യേക പൂജകളൊന്നുമില്ലാത്ത ദിവസത്തിന് ശേഷം ഒക്ടോബർ 23ന് രാവിലെ എട്ടോടെ പഴയ തിരുവിതാംകൂറിലെ മാതൃക്ഷേത്രങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള രാജപാരമ്പര്യത്തിന്റെ ഓർമകളും ക്ഷേത്രാചാരങ്ങളുടെ തുടർച്ചയും ഭക്തിയുടെ നിറവും ഒരുമിച്ച് വഹിക്കുന്ന ഈ യാത്രയോടെ വീണ്ടും ഒരു നവരാത്രിക്കാലത്തിന് അനന്തപുരി സാക്ഷിയാകും.















