ഓക്ക് ലൻഡ്: അമേരിക്കയിലെ ഓക്ക് ലൻഡിൽ നിശാപാർട്ടിക്കിടെ കെട്ടിടത്തിൽ തീപടർന്ന് 40ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.
അമേരിക്കയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ ഗോൾഡന്‍ ഡൊണ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് തീപിടുത്തം ഉണ്ടായത്. പരിപാടിക്ക് മണിക്കൂറുകൾ ശേഷിക്കെ ഫേസ്ബുക്കിലൂടെയായിരുന്നു സംഘം വേദി പ്രഖ്യാപിച്ചത്. നൂറോളം പേർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നതായാണ് റിപ്പോർട്ട്.
നിരവധി കലാകാരന്മാരുടെ താമസസ്ഥലവും കലാപ്രകടനവേദിയുമാണ് തീപിടുത്തമുണ്ടായ കെട്ടിടം. കെട്ടിടത്തിൽ പ്രതിമകളും,ഗൃഹോപകരണങ്ങൾ അടക്കമുള്ള വസ്തുക്കളും തിങ്ങിനിറഞ്ഞതിനാൽ ഏറെ പണിപ്പെട്ടാണ് തീയണച്ചതെന്ന് അഗ്നിശമനസേന മേധാവി അറിയിച്ചു.
അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇടുങ്ങിയ സ്ഥലമായതിനാൽ തന്നെ രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെയാവാം ഇത്രയും പേർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിസരത്ത് നിരവധി അനധികൃത നിർമ്മാണങ്ങൾ നടക്കുന്നതായുള്ള പരാതിയിൽ അന്വേഷണം നടന്നുവരികയാണ്. അതിനാൽ തീപിടുത്തമുണ്ടായ കെട്ടിടം നിർമ്മിച്ചത് നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണോ എന്നതും പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു .